സെൻതോറ്റം

 

 

 

 

 

 

ഒന്ന്

കനമില്ലാത്തൊരു മുഖം
കനമില്ലാത്തൊരു ചിരി
കനമില്ലാത്തൊരു മുദ്ര
കനമുള്ളൊരു മൊഴി
കരുണയുള്ളൊരു മിഴി
കൂരിരുളിലും വെട്ടം   പരത്തുന്നൊരു വഴി

രണ്ട്

തനിക്ക് ഒരു മൂരിയില്ലെങ്കിൽ
തൽക്കാലം താൻ തന്നെ ഒരു മൂരിയാവുക
കയർ പൊട്ടിച്ചു കാട്ടിലേക്കോടുക
തന്നെ കണ്ടെത്താനും
ആലയിലേക്ക് തിരിച്ചു കൊണ്ടുവരാനും
ഒരു ബുദ്ധൻ നിർവ്വാണപ്പെട്ട് വരും

മൂന്ന്

മുടിയിഴകളിൽ
തഴുകുന്ന
കാറ്റിലൊരു ബുദ്ധൻ

കണ്ണീരൊപ്പുന്ന
മോതിരമില്ലാത്ത
വിരലിലൊരു  ബുദ്ധൻ

ചുണ്ടോടു ചുണ്ട്  ചേർത്തണയ്‌ക്കവെ
മനോശരീരങ്ങളെ ചുട്ടില്ലാതാക്കും
ഒരു മിന്നൽപ്പിണർ  ബുദ്ധൻ

നാല്

അനുഗ്രഹിക്കപ്പെട്ട ഗർഭപാത്രത്തിൽ
തഥാഗതഭ്രൂണങ്ങൾ കിളിർത്തു  കൊണ്ടേയിരിക്കും
നിമിഷത്തെ ഗാഢ ഗാഢം പുണരുന്നവളെ ഭോഗിക്കാം
അപാരതയിൽ

അഞ്ച്

തുപ്പലിനെയും
വെട്ടുകത്തിയെയും
പ്രതിരോധിക്കുന്നവനല്ല ബുദ്ധശിശു

ആറ്

മേശപ്പുറത്തെ ബുദ്ധപ്രതിമ
ഉള്ളതെല്ലാം  കാണാൻ  വേണ്ടി
കണ്ണ്  പാതി ചിമ്മും

പ്രതിമക്ക് ചുറ്റും വാലുയർത്തി വലം വെക്കും
കഴുത്തിൽ മണിയുള്ളൊരു  കള്ളപ്പൂച്ച   :
ഓം മണി പത്മേ  ഹും!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആസക്തിയുടെ വിഷലഹരി
Next articleപ്രണയം ബന്ധനമല്ല
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here