സെൻസാരം

 

 

 

1

ഗുരുമനസ്സിൽ നിന്നും
ലഘുമനസ്സിലേക്ക്
നർത്തനച്ചുവട് മാറിയതും
അലക്ഷ്യമായി
കേൾക്കാനിടയായി
ചിലമ്പൊലികൾ
ഉന്മനിയുടെ

2

ലോകം
എനിയ്ക്കൊരു വിലയിട്ടു
ഞാനും
ലോകത്തിനൊരു വിലയിട്ടു
രണ്ടും എന്നിട്ട്
ഒരുളുപ്പും കൂടാതെ
കൊട്ടിഘോഷിച്ചു നടന്നു
അമൂല്യമായതിനെക്കുറിച്ച്

3

പ്രകാശത്തിന്റെ സ്രോതസ്സിനെ
പിറകിൽ ഉപേക്ഷിച്ചോളൂ
മരണത്തിന്റെ താഴ് വരയിലേക്കുള്ള യാത്രയിൽ
പിന്തുടരാം
ഒരു കരിനിഴലിനെ

4

പ്രവാചകപ്പക്ഷികൾ
തങ്ങളുടെ ദേശാടനത്തിനിടെ
ആകാശത്താകട്ടെ
ഭൂമിയിലാകട്ടെ
ചിഹ്നങ്ങൾ ഉപേക്ഷിച്ചിരുന്നില്ല
അതിനാൽ ഒരുവൻ
സ്വന്തം മൺവീട്ടിൽ അടയിരുന്നു വേണം
ദേശാടനം ചെയ്യാൻ

5

സംസാരമാണ്
സെൻസാരമെങ്കിലും
സംസാരത്തിനു മുന്നെ
സെൻസാരരസമുണ്ട്

6

പൂത്തു നിൽക്കും പൂത്താലി
കാരാക്കർക്കിടകത്തിലും
സൂര്യപ്രസാദം വിതറും
വെളിച്ചത്തിന്റെ ദലങ്ങൾ
സെൻസാരത്തിന്റെ ധ്യാനമുനകൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ പ്രകാശനം ചെയ്തു
Next articleഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – 12
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English