സെൻപ്രണയം  

 

 

ഒന്ന്

ആയിരം ജലചന്ദ്രന്മാർ
ഏകാകിയായ ഒരു  പൗർണ്ണമിയെ
അന്ധമായി സ്നേഹിച്ചു

രണ്ട്

ഒറ്റക്കാലിൽ ധ്യാനം
നിർവ്വാണമൂർത്തി മനസ്സിൽ
മിന്നിപ്പായും പോത്രാൻകണ്ണിയെ  കണ്ടപ്പോൾ
കൊയ്ത പുഞ്ചവയലിലെ വെള്ളം കേറി
വായിൽ

മൂന്ന്

പുഴയ്ക്ക് കുറുകെ റയിൽപ്പാലം
പാലത്തിലൂടെ   തീവണ്ടി
മന്ദപ്രവാഹത്തിന്റെയും ശീഘ്രചലനത്തിന്റേയും
ഇടയിൽ നിശ്ചലതയുടെ പ്രകമ്പനങ്ങൾ

നാല്

നേരം സന്ധ്യയായി
നീ ബധിരയാണോ
നവജാതനക്ഷത്രങ്ങളുടെ സീൽക്കാരം
എനിക്ക് കേൾക്കാം

അഞ്ച്

മുങ്ങാതിരിക്കില്ല  മറവിയുടെ കടലിൽ
ഈ നിമിഷത്തിന്റെ കടലാസുതോണി
തേങ്ങാതിരിക്കില്ല  പവിഴപ്പുറ്റുകൾക്കിടയിൽ
മുങ്ങിമരിച്ച തോണിക്കാരന്റെ ഒറ്റക്കൈപ്പങ്കായം

ആറ്

എതിരെ  കറുത്ത മുഖമൂടിയുമായി നീന്തണോ
ഒഴുക്കിനൊപ്പം  മുഖം മറക്കാതെ നീങ്ങുമ്പോൾ
ഹൃദയത്തിലേക്ക് സ്രോതസ്സ് ഒഴുകിയെത്തില്ലെ

ഏഴ്

വയലിൽ വിള പറിക്കുകയായിരുന്ന   മനുഷ്യനോട്
മരണവീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോൾ
പറിച്ചെടുത്ത  ഒരു പടവലങ്ങ ഇടത്തോട്ട് ചൂണ്ടിക്കൊണ്ട്
അയാൾ വഴി കാണിച്ചു തന്നു.

എട്ട്

കൊന്നയും ബോഗൺവില്ലയും
തമ്മിൽ മിശ്രപ്രണയവിവാഹം
മേടക്കാറ്റ് ആശംസകൾ നേർന്നു
വരണ്ട മണ്ണിനടിയിൽ
വേരുകളുടെ മധുവിധു

ഒൻപത്

മനസ്സൊരു നങ്കൂരം
ശരീരം മറ്റൊരു നങ്കൂരം
നങ്കൂരങ്ങൾ ഉപേക്ഷിച്ചു
ആഴത്തിലേക്ക് പ്രണയപരവശരായ് പ്രവേശിക്കാം
ആഴത്തിലേക്ക് പ്രവേശിക്കുക എന്നതിന്റെ അർത്ഥം
ഭ്രാന്തിന്റെ മുറ പാലിക്കാത്ത വിന്യാസങ്ങളുമായി
സമയസഞ്ചാരങ്ങൾക്കു അതീതമായി
ഉയരത്തിലേക്ക് പറക്കുക എന്നതാണ്.
ആനന്ദമൂർച്ഛയുടെ ഗിരിനിരകൾ ഒരിക്കലും  അവസാനിക്കുന്നില്ല
ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമോർച്ചറി
Next articleമനസ് നന്നായാല്‍ മനുഷ്യന്‍ നന്നായി
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English