സെൻഡയലോഗ്

 

 

 

 

 

“മാഷ്  ഏട്ന്നാ?”

“വടകരേന്ന്.”

“ഏട്യാ   പോകുന്ന്?”

“കൊടകരയോളം.”

” ഭാണ്ഡച്ചാക്കിന്റെ കള്ള അറയിൽ
കൊഴലൊ കഞ്ചാവൊ?”

“അവലോകിതേശ്വരനാണ സത്യം
ഒരു സ്യമന്തമാണ്. ഓം മണി  ക്ണി പത്മം”

“ഇപ്പം മഠത്തിൽ വലിഞ്ഞു കേറിയത് കുമ്പസരിക്കാനാ?”

“അല്ല, ഇത്തിരി ധർമ്മസംഭാരം കുടിക്കാൻ.”

“സംഭാരം കുടിച്ചില്ലേ?”

“കുടിച്ചു.  നാട്ടിലെ ഇലക്ഷന്റെ മീനച്ചൂടിൽ    വിയർക്കാൻ പാകത്തിൽ കുറച്ചധികം കുടിച്ചു.”

“ഇനി ഗ്ലാസ് കഴുകി  വെച്ചിട്ട്   കവർച്ചക്കാരുടെ കണ്ണിൽപ്പെടാതെ ഒളിസഞ്ചാരം  തുടർന്നോളൂ.”

****

“വഴിപോക്കനാണോ?”

“ബയി പെയച്ചു പോയ  ഒരു പോക്കർ ആണേ”

“പോക്കർ ചെരിപ്പെവിട്യാ  സൂക്ഷിച്ചത്?  കയറി  വന്ന വാതിൽപ്പടിയുടെ  ഇടത്തോ  വലത്തോ?”

“പടി കടന്നപ്പം ഹലാക്കിന്റെ     ബള്ളി പൊട്ടി.    ഇപ്പൊ അദ് ഞമ്മന്റെ    മൊട്ടപ്പൊറത്താ.”

” പോക്കർ പഴയതെല്ലാറ്റിനേയും നിഷ്കരുണം   ഉപേക്ഷിക്കാൻ
നോക്കണം. ഇന്നലെകളെ എന്ന പോലെ ഭവിഷ്യത്തിനെയും ചുമക്കരുത്. സ്വകാര്യ മരാമത്തിനു ബദലായി
ഉടച്ചു വാർക്കുന്നതിലാകണം ശ്രദ്ധ.  അപ്പൊ  ദീപോ ഭവ!”

****

“ഏട്ന്നാ?”

“കോലത്തുനാട്ട്ന്ന്”

“അവിടെ കൊപ്രയ്ക്കൊക്കെ   വില എന്ത് വരും?”

“തീവില.   ക്വിന്റലിന്  ഡോളർ ഇരുന്നൂറ്!”

“ഇനി വന്ന കാര്യം പറഞ്ഞോളൂ.”

“ബുദ്ധനെ സേവിക്കണം;   ഐ മീൻ…..  സംസാരത്തെ ത്യജിച്ച്  നിർവ്വാണസ്സദ്യ ഉണ്ണണം.”

“കിണറ്റിൻകരയിലെ  ആ വരിക്കപ്പിലാവ്     കണ്ടോ?”

“കണ്ടു.”

“കൺകുളിർക്കെ കണ്ടോ?”

“കണ്ടു.”

“കിണറ്റിൻകരയിലെ  ആ മരമാണ്  സാക്ഷാൽ  ബുദ്ധൻ.     ഇനി
ചക്കയെണ്ണാനൊന്നും നിൽക്കാതെ   സാധകന് നഗ്നപാദനായി പരിനിർവ്വാണത്തിലേക്കുള്ള യാത്ര തുടരാം.”
———————————————————————

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓണപ്പാട്ട്
Next articleസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം പി. വത്സലയ്ക്ക് സമർപ്പിച്ചു
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English