യക്ഷന്റെ ചോദ്യം

 

 

 

 

 

 

ഒരു വഴി ഇരുവഴിയായി പിരിഞ്ഞിടത്ത് ഇരുട്ടിന്റെ ആത്മൻ മടങ്ങാനുള്ള പ്രലോഭനത്തെ അതിജീവിച്ച് ഇരുവഴിക്കു നടുവിലെ കാട്ടിലേക്ക് കടന്നു.

യാത്ര സുഖകരമാക്കുവാൻ ആത്മൻ ഭാരം ലഘൂകരിച്ചിരുന്നു. പെട്ടിയും കിടക്കയോടുമൊപ്പം മനോശരീരത്തെയും  വീട്ടിൽ ഉപേക്ഷിച്ചിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും കാൽപ്പാടുകൾ പിന്തുടർന്ന് ആത്മൻ ഒരു പൊയ്കക്കരികെയെത്തി.

വനമദ്ധ്യത്തിലുള്ള ആ പൊയ്ക ഒരു യക്ഷന്റെ  വകയായിരുന്നു. ദാഹിച്ചു വലഞ്ഞ ആത്മൻ പൊയ്കയിലെ വെള്ളം കുടിക്കാൻ മുതിർന്നതും യക്ഷൻ  വിലക്കി :

” വെള്ളം  ഇവിടെ സൗജന്യമല്ല. കുടിക്കാൻ വരട്ടെ; ആദ്യം എന്റെ ചോദ്യത്തിനു ഉത്തരം പറയുക.”

“അങ്ങ് ചോദിച്ചാലും.”

“ആത്മാവിനു മരണമില്ലെന്നറിഞ്ഞിട്ടും താനെന്തിനാ ഈ കടുംകൈ ചെയ്തത്?”

‘തുറക്കാനാകാത്ത ലൈറ്റ് ആന്റ് സൌണ്ട് കട, വട്ടിപ്പലിശയ്ക്കെടുത്ത കടം, വൈറസ്സിന്റെ നവതരംഗ ഭീഷണി ……. ശൂന്യതയിൽ തെളിയുന്ന വാക്കുകൾക്ക് ശബ്ദത്തിൽ പുനർജ്ജനിക്കാൻ കഴിയുന്നില്ല.

ജീവിക്കാനുള്ള ദാഹവുമായി ആത്മൻ പോക്കുവരവില്ലാത്ത പാതയിലൂടെ
ആത്മഹത്യ ചെയ്ത വീട്ടിലേക്കു തിരിച്ചു നടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleജന്മാഷ്ടമി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക്
Next articleനീ ഒന്നു വന്നെങ്കിൽ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here