സാഹിത്യകാരൻ സുകുമാർ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
നോവലിസ്റ്റ്, കവി, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. കക്കാട് സ്വദേശിയായ ഇദ്ദേഹം എ.ആർ. നഗർ കുന്നുംപുറത്തായിരുന്നു താമസിച്ചിരുന്നത്. വേങ്ങര ഗവ. ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്നു.
അകലുന്ന മരുപ്പച്ചകൾ, മരണച്ചുറ്റ്, ഡൈസ്‌നോൺ, വെളിച്ചത്തിന്റെ നൊമ്പരങ്ങൾ, ലൈലാമജ്‌നു (പുനരാവിഷ്‌കാരം), കണ്ണുകളിൽ നക്ഷത്രം വളർത്തുന്ന പെൺകുട്ടി, കലാപം കനൽവിരിച്ച മണ്ണ്, കണ്ണീരിൽ കുതിർന്ന കസവുതട്ടം, അന്തിക്കാഴ്ചകൾ എന്നീ നോവലുകൾ രചിച്ചു.
ജ്വാലാമുഖികൾ, മരുപ്പൂക്കൾ, തഴമ്പ്, പാട്ടിന്റെ പട്ടുനൂലിൽ, സ്‌നേഹഗോപുരം, സൗഹൃദ ഗന്ധികൾ എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിെൻറ പേരിലുണ്ട്.
സി.എച്ച് അവാർഡ് (2004), മാമ്മൻ മാപ്പിള അവാർഡ് (1983), ഫിലിം സൈറ്റ് അവാർഡ് (1973), പാലക്കാട് ജില്ലാ കവി-കാഥിക സമ്മേളന അവാർഡ് (1969) എന്നിവ ലഭിച്ചിട്ടുണ്ട്.