പെൺകിനാവ്

സായാഹ്നസൂര്യന്റെ അകമ്പടിയായി നാടുവിട്ട് നാടുതേടിയലയുന്ന പക്ഷികൾ വിണ്ണിന്റെ മറുകുകളായി മായുന്ന കൗതുകക്കാഴ്ചയ്‌ക്കൊപ്പം, ഇന്നും എന്റെ പ്രതീക്ഷകൾ പടിഞ്ഞാറെ കനലാഴിയിൽ എരിഞ്ഞമരാൻ പോവുകയാണ്. ആഗ്രഹങ്ങളെയെല്ലാം പകൽക്കിനാവാക്കി മാറ്റിനിർത്താൻ എപ്പോഴാണ് ഞാൻ പഠിച്ചത്?
ഈ ജനലഴികൾക്കപ്പുറം സൗമ്യമായ പകലുകളിൽ ചെറുകിളികൾ ആവേശത്തോടെ പുതിയ ചില്ലകൾ തേടി പറക്കുന്നത് കാണുമ്പോൾ കാലമിത്രകഴിഞ്ഞിട്ടും ഉള്ളം വിങ്ങാറുണ്ട്!
‘എന്തിനാണ് ഞാൻ എന്നെ മറന്നുകളഞ്ഞത്,ഈ ത്യാഗങ്ങളെല്ലാം എനിക്കെന്താണ് നേടിത്തന്നത്, പരിഹാസമോ, അവഗണനയോ, വിദ്വേഷമോ, അങ്ങനെ പലതും നേടിക്കഴിഞ്ഞു.’
‘ ചിലത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നപ്പോൾ..അല്ല,ഞാനത് അറിഞ്ഞുകൊണ്ട് ചെയ്തതാണ്.എന്റെ ആഗ്രഹങ്ങൾ, അവയ്‌ക്കു ചിറകുമുളക്കാൻ ഞാനുൾപ്പെടെ ആരും അനുവദിച്ചില്ല… ‘
ആ ക്രൂരതയ്ക്ക് ശേഷം ഈ അടുത്ത നാളുകളിലാണ് പശ്ചാത്താപത്തിന്റെ കനൽ എന്നിൽ എരിഞ്ഞുതുടങ്ങിയത്. അത് കണ്ണീരുകൊണ്ട് കെടുത്തണോ , പ്രാണവായുകൊണ്ട് ജ്വലിപ്പിക്കണോ? ഞാനെന്റെ നിസ്സഹായയായ മനസ്സിനെ ഉറ്റുനോക്കി.എത്രകാലം ഇതിനുത്തരം തേടും..

“ഓ, എന്നാലിപ്പോൾ ചായയ്ക്ക് സമയമായിരിക്കുന്നു” ഞാൻ ധൃതിയിൽ അടുക്കളയിലേക്ക് ചെന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English