ജീവജലമായ് അവതരിച്ചു ഞാൻ, പിന്നെ ജീവന്റെ തുടിപ്പിനെ പ്രസവിച്ചു, ആദ്യമായി…
ഭൂമി പകുത്തെടുത്തു, മണ്ണിൽ ജീവന്റെ വിത്തു പാകി….
നാമ്പായ്, കൂമ്പായ്, ചെടിയായ്, മരമായ്, സസ്യലതാദികളായ്… പിന്നെ കൂട്ടിന് ജന്തുമൃഗാദികളും, ഉരഗങ്ങളും പറവകളും.. ആഹരിക്കാൻ ദാനമേകി ഞാനെന്റെ പ്രാണവായുവും..
കുന്നും മലയും പർവതങ്ങളും നീരുറവകളും ഋതുക്കളും… പിന്നെ ചില വ്യവസ്ഥകളും… അങ്ങിനെ വേണ്ടുന്നതെല്ലാം ഒരുക്കി വെച്ചു…. മറ്റൊരു സ്വർഗം ഞാൻ പണിതുയർത്തി…
ഇരുകാലികൾ വന്നു പിന്നെ… സൃഷ്ടിയിൽ ശ്രേഷ്ഠമാം മനുഷ്യജീവികൾ…
അവിടെ തുടങ്ങുകയായ് എന്റെ പതനം…..കണ്ടുകണ്ടങ്ങിരിക്കെ..
മരിക്കുന്നു പുഴകൾ… പുകയുന്നു പർവതങ്ങൾ… പൊള്ളുന്നു മലകളും… താഴ്‌വരകളും… ഒരിറ്റ് ജലത്തിനായ് കേഴുന്നു പുൽനാമ്പുകളും…
കരി പുരണ്ട മാനം… വിഷലിപ്‌തം ജീവവായുവും…
ദേശാടന പക്ഷികൾ വരവില്ല… ദുർലഭം ശലഭങ്ങളും….
നീരുറവകൾ ശുഷ്‌കിച്ചു… പുഴ മെലിഞ്ഞു.. കായലുകൾ മലിസമായി… കടലിനെ കാർന്നുതിന്നു…
കാടു കയറി.. കാടിന്റെ മക്കളെ തുരത്തി.. മരമില്ല… വനമില്ല… തണലില്ല..
മണ്ണു തുരന്നു നിങ്ങളെന്റെ ആത്‌മാവിനെ പുറത്തെടുത്തു……. ചുട്ടു കരിച്ചു പുകച്ചു നിങ്ങളെന്റെ ഹൃദയവും… അറുതിയില്ലാ ക്രൂരതകൾ തുടർന്നീടുന്നു…
അതിഭയങ്കരം ഈ ചെയ്തികൾ….
വേണ്ടാ…. എനിക്കീ അതിഥികളെ..
എനിക്കു വേണ്ടാ നിങ്ങളെ..
പൊയ്ക്കൊൾക… നിങ്ങൾ ഓരോരുത്തരും..
തന്നതെല്ലാം തിരികെ ഏൽപിച്ചീടുക…. ഇനിയെന്റെ ഊഴം…
ഓർത്തു കൊൾക… നിങ്ങളെന്റെ അതിഥികൾ മാത്രം…. അവസാനത്തെ അതിഥികൾ…