This post is part of the series വൈശാഖ പൗര്‍ണമി
Other posts in this series:
കമോണ്‍. ക്വിക്ക്!’
വ്രണങ്ങള്‍ പൊട്ടിയൊലിച്ച് എത്രയെത്ര വനിതകള്‍ കാമാഠിപുരയിലെ കോണിച്ചുവട്ടിലും തെരുവോരങ്ങളിലും കിടന്നു മരിയ്ക്കുന്നുണ്ടാകും. അവരെപ്പറ്റി ആരു വേവലാതിപ്പെടുന്നു! അങ്ങനെയിരിയ്‌ക്കെ അവരിലൊരുവളെ ‘എല്ലാമെല്ലാം’ ആക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നത് ഭ്രാന്തല്ലെങ്കില്‍ മറ്റെന്താണ്?
ഓരോ മോഹവും ഭ്രാന്തു തന്നെ. മോഹം കൂടുമ്പോളതു ഭ്രാന്തായിത്തീരുന്നു.
പ്രണയം ഒരു ഭ്രാന്താണ്. പ്രണയത്തിനു വേണ്ടി ആളുകള്‍ പലതും കാട്ടിക്കൂട്ടുമെന്നു വായിച്ചിട്ടുണ്ട്. എന്നാല്‍ പ്രണയനൈരാശ്യവും മറ്റൊരു ഭ്രാന്തിലേയ്ക്കു നയിയ്ക്കുമെന്നറിഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നാണ്. രണ്ടുവര്‍ഷം മുന്‍പ് ആ ഭ്രാന്തിന്നടിമപ്പെട്ടു. അതു ഭ്രാന്തമായ മറ്റൊരു മോഹമായി പരിണമിച്ചു, മരിയ്ക്കാനുള്ള മോഹം.
ഒരു വനിതയെ ഭ്രാന്തമായി പ്രണയിച്ചിരുന്നു. സ്വന്തം ഭാര്യ സാവിത്രിയെ. സാവിയായിരുന്നു, സര്‍വ്വസ്വവും. ജീവിച്ചിരുന്നതു തന്നെ അവള്‍ക്കു വേണ്ടിയായിരുന്നു. അങ്ങനെയിരിയ്‌ക്കെ പരപുരുഷനുമൊത്തു സാവി രതിക്രീഡയിലേര്‍പ്പെട്ടിരിയ്ക്കുന്നതു കണ്ട നിമിഷം ജീവിച്ചതു പോരേ എന്നു സ്വയം ചോദിച്ചു പോയി. സ്‌നേഹിച്ചതൊക്കെ പാഴ്വേലയായിപ്പോയി. ജീവിച്ചതൊക്കെ പാഴ്വേലയായിപ്പോയി. ജീവിതത്തിന് അര്‍ത്ഥമില്ലാതായിപ്പോയി. ആര്‍ക്കു വേണ്ടിയായിരുന്നോ ഇതുവരെ ജീവിച്ചത്, ആ ആള്‍ക്ക് തന്നെ വേണ്ടാതായി. ഇനിയാര്‍ക്കു വേണ്ടി ജീവിയ്ക്കണം? സ്‌നേഹിയ്ക്കാനൊരാളില്ലാതായി. മതി, ജീവിച്ചതു മതി.
സ്വന്തം പണം മുടക്കി വാങ്ങിയിരുന്ന ഫ്‌ലാറ്റില്‍ നിന്ന് ആ നിമിഷം ഇറങ്ങിപ്പോന്നു. ജീവിതം തന്നെ ഉപേക്ഷിച്ചാലോ എന്നാലോചിച്ചുകൊണ്ടിരിയ്‌ക്കെ, ജീവനില്ലാത്ത ഫ്‌ലാറ്റിനും കട്ടിലിനും മേശയ്ക്കും കസേരയ്ക്കുമൊക്കെ എന്തു പ്രസക്തി!
വഞ്ചിച്ച ഭാര്യയേയും കാമുകനേയും ഭര്‍ത്താവു വെടിവച്ചു കൊന്നു എന്നൊക്കെ പത്രങ്ങളില്‍ ഉണ്ടാകാറുണ്ടെങ്കിലും, സാവിയെ നോവിയ്ക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പോലും സാദ്ധ്യമായിരുന്നില്ല. വഞ്ചകിയെന്ന നിലയ്ക്ക് അവളെ കാണുകയും പ്രയാസം. പരസ്പരം സ്‌നേഹിയ്ക്കുക മാത്രമല്ല, ആരാധിയ്ക്കുക തന്നെയായിരുന്നു, മുന്‍പുള്ള വര്‍ഷങ്ങളില്‍. അതെങ്ങനെ മറക്കും. പക്ഷേ, അതെല്ലാം അവളെങ്ങനെ മറന്നു?
അതെല്ലാം വീണ്ടുമോര്‍ത്ത് സാവി മാപ്പു ചോദിച്ചുകൊണ്ടു വരുമെന്നു കരുതി. അവള്‍ മാപ്പു ചോദിച്ചുകൊണ്ടു വന്നിരുന്നെങ്കില്‍ അവളെ സ്വീകരിച്ചേനേ. അവള്‍ വരാതിരിയ്ക്കില്ല, ആശിച്ചു. പക്ഷേ, അവള്‍ വന്നില്ല.
അങ്ങോട്ടുണ്ടായിരുന്ന സ്‌നേഹത്തിന്റെ ഒരംശമെങ്കിലും ഇങ്ങോട്ടുണ്ടായിരുന്നെങ്കില്‍ അവള്‍ വരുമായിരുന്നു. പക്ഷേ, അവള്‍ വന്നില്ല. അവള്‍ക്ക് തന്നോടുണ്ടായിരുന്ന സ്‌നേഹം വറ്റി വരണ്ടുപോയിരുന്നു. അതു താനറിഞ്ഞുമില്ല. തന്നെ ജീവനുതുല്യം സ്‌നേഹിയ്ക്കുന്നു എന്നു വിശ്വസിച്ചിരുന്ന വ്യക്തി വാസ്തവത്തില്‍ തന്നെ സ്‌നേഹിച്ചിരുന്നില്ലെന്ന തിരിച്ചറിവ് ഒരശനിപാതത്തിനു സമാനമായിരുന്നു.
ഒടുവിലെത്തിയത് അവളായിരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള കടലാസ്സുകളായിരുന്നു. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ഒരു വക്കീലിനെ ഏര്‍പ്പാടു ചെയ്യാതെ, അവളാവശ്യപ്പെട്ടിരിയ്ക്കുന്നത് എന്തെല്ലാമെന്നു നോക്കുക പോലും ചെയ്യാതെ, കടലാസ്സുകള്‍ കണ്ണടച്ച് ഒപ്പിട്ടുകൊടുത്തു. അവള്‍ക്കു വേണമെങ്കില്‍ എല്ലാമെടുത്തോട്ടെ. ജീവിതത്തില്‍ വിരക്തി വ്യാപിച്ചു കഴിഞ്ഞിരുന്നു. ജീവിതം അധികകാലമില്ല എന്നൊരു തോന്നല്‍ ബലപ്പെട്ടിരുന്നു.
സാവി ഇന്നലെവരെ ജീവന്റെ വലിയൊരംശമായിരുന്നു. ആ അംശം ഇന്നാരോ പറിച്ചെടുത്ത പോലെ. അവശേഷിച്ച അംശത്തിന് അസ്തിത്വത്തിനുള്ള, അതിജീവനത്തിനുള്ള കെല്‍പ്പില്ലാതായ പോലെ. ചിന്തകളില്‍ ആത്മഹത്യ തുടരെത്തുടരെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് അപ്പോഴാണ്.
എവിടെയാണു പിഴച്ചത്? ഒരു കോടി രൂപയ്ക്കു തുല്യമായ ഡോളര്‍ കൊടുത്തു ഫ്‌ലാറ്റ് വാങ്ങിയിരുന്നത് സാവിയുടെ പേരിലായിരുന്നു. അവള്‍ക്കു മാത്രമായി ഒരു കാറും വാങ്ങിക്കൊടുത്തിരുന്നു. അവളാവശ്യപ്പെട്ടപ്പോഴൊക്കെ തനിഷ്‌ക്കിന്റെ ആഭരണങ്ങളും. അവള്‍ പറഞ്ഞതെന്തും സാധിച്ചു കൊടുക്കുന്നതില്‍ സംതൃപ്തി കണ്ടെത്തി. സദാസമയവും അവളെ പ്രണയിച്ചുകൊണ്ടിരുന്നു, ഒരു കുഞ്ഞിനെയെന്നപോലെ അവളെ ഓമനിച്ചുകൊണ്ടിരുന്നു.
എന്നിട്ടും അവള്‍ക്കെങ്ങനെ തന്നോടു വെറുപ്പു തോന്നി? വെറുപ്പു തോന്നത്തക്ക വിധത്തില്‍ താനെന്തു തെറ്റാണു ചെയ്തത്? അവള്‍ക്ക് തന്നോടു വെറുപ്പുണ്ടായിരുന്നെങ്കില്‍, അതേപ്പറ്റി എന്തുകൊണ്ടവള്‍ അറിയിച്ചില്ല, ഒരു സൂചന പോലും തന്നില്ല?
കെട്ടുറപ്പുണ്ടായിരുന്ന ബന്ധങ്ങള്‍ ദുര്‍ബ്ബലപ്പെട്ടെന്നും അവ പൊട്ടാറായിരുന്നെന്നും മുന്‍കൂട്ടി അറിയുന്നതില്‍ അമ്പേ പരാജയപ്പെട്ടുപോയിരുന്നു.
സാവി പുനര്‍വിവാഹം കഴിയ്ക്കാന്‍ പോകുന്ന വാര്‍ത്ത അറിയുന്നതു വരെ, അവള്‍ എന്നെങ്കിലുമൊരു ദിനം തിരികെ വരുമെന്നായിരുന്നു, വിശ്വാസം. വേര്‍പിരിഞ്ഞ എത്ര ഭാര്യാഭര്‍ത്താക്കന്മാര്‍ വീണ്ടും ഒന്നായിത്തീര്‍ന്നിരിയ്ക്കുന്നു! അവള്‍ വരും, വരാതിരിയ്ക്കില്ല എന്നാശിച്ചു, വിശ്വസിച്ചു, ഓരോ ദിവസവും അവളുടെ ഫോണ്‍ കാള്‍ പ്രതീക്ഷിച്ചു.
ആ പ്രതീക്ഷകളെയെല്ലാം സാവിയുടെ പുനര്‍വിവാഹവാര്‍ത്ത തകര്‍ത്തു തരിപ്പണമാക്കി.
കുറച്ചുനാളായി ഉറക്കം കുറഞ്ഞിരുന്നു. അതുകൊണ്ട് ഉറക്കഗുളികകള്‍ സംഘടിപ്പിയ്ക്കാന്‍ പ്രയാസമുണ്ടായില്ല. ഒരു കുപ്പി നിറയെ ഗുളികകള്‍ വാങ്ങി. പന്ത്രണ്ടര ഗ്രാം വീതമുള്ള മുപ്പതു ഗുളികകള്‍. അനന്തമായ ഉറക്കത്തിന്, ജീവിതവിരാമത്തിന് ഈ മുപ്പതു ഗുളികകള്‍ ധാരാളമായിരിയ്ക്കണം.
വാസ്തവത്തില്‍ ജീവിതത്തില്‍ അനുഭവിയ്ക്കാവുന്ന എല്ലാ സുഖങ്ങളും അനുഭവിച്ചു കഴിഞ്ഞു. പണത്തിനുവേണ്ടിയാണ് മിയ്ക്കവരും ബുദ്ധിമുട്ടാറ്. ആ ബുദ്ധിമുട്ട് ഒരിയ്ക്കലുമുണ്ടാകാനിടയില്ലാത്ത വിധം സമ്പാദ്യം വളര്‍ന്നിരിയ്ക്കുന്നു, വീണ്ടും, അതിവേഗം, വളര്‍ന്നുകൊണ്ടിരിയ്ക്കുന്നു. സമ്പാദ്യം ആദ്യമായി ഒരു കോടി കവിഞ്ഞപ്പോള്‍ വലുതായ ആഹ്ലാദമുണ്ടായതോര്‍ക്കുന്നു. അതു രണ്ടു കോടി കടന്നപ്പോഴും ആഹ്ലാദമുണ്ടായി. പക്ഷേ കോടികളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ മനസ്സിലായി, അതിന്നനുസരിച്ചുള്ള വര്‍ദ്ധന ആഹ്ലാദത്തില്‍ ഉണ്ടാകണമെന്നില്ലെന്ന്. പിന്നീടുണ്ടായ കോടികള്‍ കേവലം സ്ഥിതിവിവരക്കണക്കു മാത്രമായി മാറി. ഇപ്പോള്‍ കോടികള്‍ കടക്കുന്നതു ശ്രദ്ധിയ്ക്കപ്പെടാറു പോലുമില്ല.
സമ്പത്തിലെ വളര്‍ച്ചയില്‍ നിന്നുണ്ടായ തൃപ്തി സാവിയുമൊത്തുള്ള ദാമ്പത്യസുഖത്തിന്റെ സമീപത്തൊന്നും വന്നിരുന്നില്ല. പരസ്പരപ്രണയത്തില്‍ നിന്നുള്ള സുഖമാണ് യഥാര്‍ത്ഥസുഖമെന്നു തിരിച്ചറിഞ്ഞു. രണ്ടു വ്യക്തികള്‍ പരസ്പരം ജീവനുതുല്യം സ്‌നേഹിയ്ക്കുക. അതാണു ജീവിതം. മില്യനും ബില്യനുമൊന്നും ആ സുഖത്തോളം വരില്ല. ആ സുഖത്തിന്റെ പോരായ്മ നികത്താന്‍ മില്യനും ബില്യനും സാധിയ്ക്കില്ല.
സത്യം പറഞ്ഞാല്‍ ആ ജീവിതസുഖമനുഭവിച്ചു മതിയായിരുന്നില്ല. ഒരിയ്ക്കലും മതിയാകുന്ന സുഖമായിരുന്നുമില്ല, അത്. മറ്റു സുഖങ്ങളെല്ലാം കുറേക്കഴിയുമ്പോള്‍ മടുപ്പിയ്ക്കും. എന്നാല്‍ ഈ സ്‌നേഹസുഖം അതൊരിയ്ക്കലും മടുക്കുകയില്ല.
അങ്ങനെയിരിയ്‌ക്കെ…പെട്ടെന്നിങ്ങനെ…
സ്‌നേഹിയ്ക്കാനും സ്‌നേഹിയ്ക്കപ്പെടാനുമായി ആരെങ്കിലുമൊക്കെയില്ലാതെ മനുഷ്യനെങ്ങനെ ജീവിയ്ക്കും! മാന്‍ ഈസ് എ സോഷ്യല്‍ ആനിമല്‍. പൊയ്‌പ്പോയ സുഖം വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടി നടത്തിനോക്കിയാലോ എന്നാലോചിച്ചിരുന്നു. ആ ആലോചന ഉടന്‍ തന്നെ ഉപേക്ഷിയ്ക്കുകയും ചെയ്തു. കിട്ടാവുന്നതിലേറ്റവും മുന്തിയ തരം ഭാര്യയെയാണു കിട്ടിയിരുന്നത്. സുന്ദരി, എഞ്ചിനീയര്‍, വന്‍തുക സ്വന്തവരുമാനമുള്ളവള്‍. സാവി ഒരു സിനിമാതാരത്തെപ്പോലെ ആകര്‍ഷകയായിരുന്നു.
ഇനി പരീക്ഷണം വേണ്ട. ഒരു പരീക്ഷണം കൊണ്ടുതന്നെ പരിക്ഷീണനായിരിയ്ക്കുന്നു. ഈ ജന്മത്തിലിനി പരീക്ഷണമില്ല. പരീക്ഷണങ്ങളൊക്കെ പരാജയപ്പെടും. അനുഭവം പഠിപ്പിച്ചിരിയ്ക്കുന്നു. അനുഭവമാണ് ഏറ്റവും വലിയ ഗുരു. ജീവിതത്തിന് ലക്ഷ്യമില്ലാതായി. ലക്ഷ്യമില്ലാതെ ജീവിയ്ക്കുന്നതിനു പകരം ജീവിയ്ക്കാതിരിയ്ക്കുകയാണു നല്ലത്.
ഇനി ഗുളികകള്‍ മതി. മുപ്പതു ഗുളികകള്‍ ഒരുമിച്ച് അകത്താക്കുക. അതാണ് ഇനിയുള്ള ലക്ഷ്യം. ഗുഡ്‌ബൈ ലോകമേ.
കുപ്പി കയ്യിലെടുത്തു.
തുടർന്ന് വായിക്കുക :
വൈശാഖ പൗര്‍ണമി -4