ഈ കവിത മോഷ്‌ടിച്ചതാണ്‌

എന്റെ കുറ്റം

ബാറിലിരുന്നപ്പോൾ

നെരൂദ വന്നതാണ്‌…

അപ്പോഴേക്കും ഞാനെഴുതി

മരണം മണക്കുന്ന

സാവിത്രിക്കുട്ടിയുടെ

പ്രണയ ലേഖനം.

നെരൂദ പറഞ്ഞുഃ

“വിശപ്പിറങ്ങാത്ത

നിന്റെ കവിതയിൽ

ഞാൻ

ബാറിലെ പറ്റുകൊടുത്തെന്ന്‌…”

എന്റെ കുറ്റം

ഇന്നലെ ചായക്കടയിൽ

കുമാരനാശാൻ വന്നതാണ്‌….

അപ്പോഴേക്കും ഞാനെഴുതി

മുലയൂട്ടാത്ത

റോസിയെക്കുറിച്ച്‌.

കുമാരനാശാൻ പറഞ്ഞുഃ

“പഞ്ചാരയിടാത്ത നിൻ

ചായക്കു മുമ്പേയുളള

കടങ്ങളെല്ലാം

ഞാൻ തീർത്തു!”

കവികളെ കാണാതെ

ഞാനൊളിച്ചിരിക്കെ

വീട്ടിലൊരു ജപ്‌തിയിൽ

കുടുങ്ങി

വൈലോപ്പിളളി, ഒ.എൻ.വി.,

ചുളളിക്കാട്‌…

ജയിലിൽ

പുതുകവിതക്കടുപ്പു പുകയുമ്പോൾ

അരികിലിരുന്ന

പഴയ കവിതകൾ

തീയിലേക്ക്‌ നടന്നു….

മോഷ്‌ടിക്കില്ലിനിയെന്ന്‌

ശിക്ഷാകാലം കരിഞ്ഞടർന്നു.

Generated from archived content: poem2_june.html Author: rajesh_kurumattom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here