താപ്പ്‌ കിട്ടുമ്പോൾ

താപ്പ്‌ കിട്ടുമ്പോഴൊക്കെ

ഞാൻ സ്‌ത്രീകളെ പീഡിപ്പിക്കാറുണ്ട്‌.

അതുകൊണ്ട്‌

സ്‌ത്രീപീഡനത്തെക്കുറിച്ച്‌

ഞാനെഴുതാറില്ല.

താപ്പ്‌ കിട്ടുമ്പോഴൊക്കെ

മദ്യം കഴിക്കുകയും

മറ്റ്‌ കവികളെ തെറിവിളിക്കുകയും

കൂളിങ്ങ്‌ കാറിൽ സഞ്ചരിക്കുകയും

നക്ഷത്രബംഗ്ലാവുകളിൽ

അന്തിയുറങ്ങുകയും

ചെയ്യുന്നതുകൊണ്ട്‌

ഞാനൊരിക്കലും

അത്തരക്കാർക്കെതിരെ

ഒരു വരിപോലും എഴുതാറില്ല.

താപ്പ്‌ കിട്ടുമ്പോഴൊക്കെ

ആധുനിക ആശുപത്രിയിലും

അതിവേഗപാതയിലും

നാലാം ലോകത്തിലും

കയറി വിലസാറുളളതുകൊണ്ട്‌

ഇവയെപ്പറ്റിയും ഞാനെഴുതാറില്ല.

താപ്പ്‌ കിട്ടുമ്പോഴൊക്കെ

മതത്തിന്റെ പേരിലും

ദൈവത്തിന്റെ പേരിലും

സ്‌തുതിഗീതങ്ങൾ ചൊല്ലി

ഞാനിപ്പോൾ ദരിദ്രരെ പാട്ടിലാക്കാറുണ്ട്‌.

ഇനി താപ്പ്‌ കിട്ടുമ്പോൾ

ഒന്നേ ആഗ്രഹം.

ദൈവത്തിന്റെ കസേര

-അത്‌ സ്വന്തമാക്കണം.

Generated from archived content: poem6_may27.html Author: parameswaran_arangottukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English