മേലേ നിന്നു കുലുങ്ങിത്തുളളി-
പ്പാതിതുറന്നു ജനാലയിലൂടെ
നീളും നഖമുനകോറിയിറങ്ങി,
ചീറിമുരണ്ടു നടുക്കുകയാണി-
ച്ചാരക്കണ്ണൻ പൂച്ച.
അവന്റെ മീശത്തുമ്പിൽ നിന്നും
ചുവന്നചോര തെറിപ്പതുകണ്ട്
പതിവായ് ഞാനുണരുന്നു.
ഇന്നു നടുങ്ങിയുണർന്നു ജനാല-
ക്കണ്ണിൽക്കൂടിക്കാണുന്നു ഞാൻ,
ചാരക്കണ്ണിനുതാഴെ, കൂർമ്പൻ
ചോരപ്പല്ലിന്നിടയിൽ കുതറി-
ച്ചേരും ചിങ്ങപ്പുലരി.
താഴെയെറിഞ്ഞും, ചിതറിപ്പടരും
ചോരമണത്തുമുരണ്ടും, താനേ
വാലുവിറയ്‌ക്കെയിരച്ചുകുതിച്ചും,
സൂചിനഖങ്ങളെഴുന്ന കരങ്ങളി-
ലേതോ മരണത്താളമണച്ചും,
ചാരക്കൺകളെരിച്ചവനങ്ങനെ
ചാടിയുറഞ്ഞു രസിക്കുകയല്ലോ,
ചാരെപ്പുലരി പിടയ്‌ക്കുകയല്ലോ.
പുലരികളിങ്ങനെ പൂച്ചപ്പിടിയിൽ
പിടയാൻമാത്രം വന്നുകഴിഞ്ഞാൽ,
അണയുവതെങ്ങനെ ചതിയാലേനാം
തടവിൽ തളളിയ നമ്മുടെയോണം?
Generated from archived content: poem6_sep1.html Author: p_madhu
Click this button or press Ctrl+G to toggle between Malayalam and English