മകൻ അച്ഛമ്മയെ കാണാൻ വാശിതുടങ്ങിയിട്ട് കുറച്ചായി. പണിത്തിരക്കു നിമിത്തം മകനെ കൊണ്ടുപോകാൻ സാധിക്കാറില്ല. ഓഫീസിൽ നിന്നും വൈകി എത്താറുളള രമയോട് അതു പറയാനും പറ്റില്ല.
ഒരു ഒഴിവുദിവസം വീണുകിട്ടിയപ്പോൾ ആദ്യം ഓർത്തത് വേണുവിന്റെ ആശയാണ്. വീട്ടുപടിക്കലെത്തുന്നതിനു മുൻപുതന്നെ അവൻ അച്ഛമ്മയെ വിളിതുടങ്ങി.
“ഓ…ങ്ങള് ഇങ്ങോട്ടുളള വഴി മറന്നിട്ടില്ലല്ലേ” അമ്മ പായ്യാര സഞ്ചിയുടെ കെട്ടഴിച്ചു.
“ഒഴിവില്ലാഞ്ഞിട്ടാണമ്മേ…” അയാൾ സൗമ്യ സ്വരത്തിൽ മറുപടി പറഞ്ഞു.
“ന്നെ….അങ്ങ്‌ട് എടുക്ക്‌മ്പോ…ങ്ങക്ക് ഒഴിവുണ്ടാവ്വോ. ആവോ.” സ്വതവേ കരുവാളിച്ച അമ്മയുടെ കൺതടത്തിൽ നനവു പടരുന്നത് അയാൾ കണ്ടു.
“അച്ഛമ്മേ…ന്റെ സൈക്കിളെവിടെ…” വീടുനു ചുറ്റും നടന്നിട്ടും സൈക്കിളു കാണാഞ്ഞ് വേണു അച്ഛമ്മയോടു ചിണുങ്ങി.
“അച്ഛമ്മടെ കുട്ടിയ്‌ക്ക് ദാ….പ്പോ സൈക്കിളെടുത്ത് തരാലോ…” വേണുവിനെയും ഒക്കത്തുവെച്ച് അമ്മ പുരയുടെ പുറകിലേക്കു പോയപ്പോൾ അയാൾ ഒരു ദീർഘശ്വാസത്തോടെ കസേരയിലേക്കു ചാരി.
Generated from archived content: story2_apr.html Author: m_krishnadas