അച്ഛൻ ഉണങ്ങുന്നു, വയൽ കരിയുന്നു!
അമ്മ വേവുന്നു, വയർ പൊരിയുന്നു!
ഇവർക്കുമിടയിലെ വിയർപ്പുകൾ-
മക്കളൊപ്പുന്നു!
കാലങ്ങളുടെ വേഗതയിൽ
കലങ്ങിത്തെളിയാത്ത നൊമ്പരങ്ങളും
നെടുവീർപ്പുകളും-ബാക്കിയായി…
പുളിച്ച ഭക്ഷണം കാത്തിരിക്കുന്നു!
ഒടുവിൽ…
ആത്മഹത്യയുടെ വേരുകൾ
ഇവർക്കുമിടയിൽ മുളപൊട്ടാൻ
തുടങ്ങവെ,
കർഷകരുടെ സങ്കടം!
പത്രത്താളിൽ വെണ്ടയ്‌ക്കാക്ഷരങ്ങളായ്….
മാധ്യമങ്ങളും,
റിപ്പോർട്ടുകളും
കുന്നുപോലെയായ്….
മന്ത്രിസഭയിൽ വെളളം ചേർക്കാത്ത
സംഭാഷണങ്ങൾ പെരുകവെ
അവസാനം….
ഒന്നും തീരുമാനിക്കപ്പെടാതെ
ആത്മഹത്യയിൽ ഉറുമ്പരിക്കുന്നു!
സംഭവിക്കാറുളളത്
സംഭവിച്ചുകൊണ്ടേയിരിക്കും!
Generated from archived content: poem1_dec.html Author: kayyammu_kottapadi