സമ(പ)ക്ഷം – ഈ കവി ആരുടെ പക്ഷം?

ആരുടേതാവാം കവി?

ആത്മരോഷത്താൽ ചുട്ടു-

പൊളളുന്ന മണൽപ്പുറ-

ത്താകവേ പാടിപ്പോയോൻ.

ആരുടെ പക്ഷക്കാരൻ?

അറിയില്ലൊരു പക്ഷേ

വിശക്കും മനുഷ്യന്റെ

ദൈന്യതക്കൊപ്പം നിന്നോൻ.

നീണ്ടതാടിയിൽ തീരാ-

ക്കടങ്ങൾ കയർക്കുന്നൂ

ചാരുന്നു കവിയച്ഛൻ

കാലത്തിൻ കസേരയിൽ.

പ്രണയദൂതൻ, മരു-

പ്പച്ച കണ്ടോണപ്പാട്ടിൻ

മധുരം മൂളിപ്പോയ

‘കലാഞ്ഞിക്കുന്നി’ന്നാശാൻ.

പഞ്ചാര തോറ്റൂ പണ്ട്‌

പൂഴി മണ്ണിനെക്കണ്ട്‌.

പട്ടിണിപോലും തോറ്റു

പ്രണയം കൈതൊട്ടപ്പോൾ.

മാറുന്നു കാലം, തോറ്റു

പോകുന്നു മണപ്പുറം

പട്ടിണിക്കവിയുടെ

പട്ടടക്കാടിൻ പുറം.

കാരുണ്യക്കടൽത്തീരം

കലുഷം, മതാന്ധരായ്‌

മാറുന്ന മനുഷ്യർക്കി-

ന്നധികാര ഗർവ്വിൻ രോഷം.

കവിയെപ്പോഴും, കക്ഷി-

രാഷ്‌ട്രീയ ലാഭത്തിന്റെ

കണക്കിൽ കിഴിക്കുന്നോ?

പുകയോ, തീയോ സത്യം?

കൊളളികൾ പുകയുമ്പോൾ

പുറത്താക്കുവാൻ കാത്തു

നില്‌ക്കുന്നു പുറമ്പോക്കിൽ

പുരകൾ കത്തിക്കുന്നോർ.

അമ്മുവിന്നാട്ടിൻ കുട്ടി

അപ്പുറത്തെന്തോ കണ്ടൂ

പകച്ചേ നില്‌പൂ, കൂട്ടി-

ന്നകത്ത്‌ കണ്ണും പൂട്ടി.

കവിയെ കശാപ്പിന്റെ

കൊടുവാൾത്തുമ്പിൽ നിർത്തി

കൊല്ലുവാനൊരുങ്ങുന്നോ-

കണ്ടുനില്‌ക്കുവാൻ വയ്യ!

പകുത്തു രണ്ടായ്‌ മാറ്റാൻ

കത്തി നീട്ടുന്നു, നീളം

കുറയാൻ പാടില്ലാർക്കും

കുരങ്ങിൻ കളി വീണ്ടും.

കവിയെ രക്ഷിക്കുവാൻ

കമ്മലും നീട്ടിക്കൊണ്ട്‌

കരൾ തേങ്ങി നില്‌ക്കയാ-

ണമ്മുവിന്നാത്മാവെങ്ങോ!

Generated from archived content: poem3-jan.html Author: e-jinan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here