പഴയ ഗ്രന്ഥശേഖരത്തിൽ നിന്ന്
വിലപ്പിടിപ്പേറിയ ഒരു പുസ്‌തകം
കണ്ടെടുക്കാനുളള ശ്രമത്തിനിടയിൽ
ഒരു പരിചിതമുഖം എന്നെ പിടിച്ചുനിർത്തി.
നോവൽ രചനയിൽ
അന്യാദൃശപാടവം കാഴ്‌ചവച്ച
പഴയ കൂട്ടുകാരൻ…
സാഹിത്യരംഗത്തെ
സഹപ്രവർത്തകൻ….
ഗുരു…..ഉപദേഷ്‌ടാവ്….
തലമുറകളുടെ വിടവ്
ഒരിക്കലും ബാധിക്കാതെ
കുടുംബസുഹൃത്തായി മാറിയ
ആചാര്യൻ.
അച്ഛന്റെ സഹപാഠി,
തന്റെ സഹചാരി,
മകന്റെ അഭ്യുദയകാംക്ഷി…
മൂന്ന് തലമുറകളിലൂടെ
വളർന്നുവന്ന സൗഹൃദം.
പുറംചട്ടയിൽ
ചിന്താകുലനായിരിക്കുന്ന
ഗ്രന്ഥകാരന്റെ പടം
എന്നെ നോക്കിച്ചിരിച്ചു.
കുശലാന്വേഷണംഃ
സുഖമല്ലേ…? എഴുതാറില്ലേ…?
ഇവിടെ എഴുത്തിനോ
പുസ്‌തക പ്രസിദ്ധീകരണത്തിനോ ഇടമില്ല,
ചർച്ചക്കും.
പഴയ കൂട്ടുകാരെയെല്ലാം
ചിലപ്പോൾ ഓർക്കും.
അവരെ മനോമുകുരത്തിൽ ദർശിച്ച്
സ്വപ്‌നത്തിൽ സംസാരിച്ച്
സമയം നീക്കുന്നു….!
എനിക്ക് വീണ്ടും അങ്ങോട്ട്
തിരിച്ചുവരാനാവില്ലല്ലോ.
നിങ്ങളെയെല്ലാം നേരിൽ
കാണണമെന്നുണ്ട്,
യാത്രക്കിടയിൽ എന്നെങ്കിലും
നമുക്കൊന്നിച്ചു ചേരാം.
Generated from archived content: poem2_apr.html Author: dheerapalan_chalippadu