മലയാള പുതുകഥയിൽ തന്റേതായ ഒരു ശൈലിയും ഭാഷയും കൊണ്ട് ഏറെ വായനക്കാരെ സൃഷ്ട്ടിച്ച എഴുത്തുകാരനാണ് വിനോയ് തോമസ്. വിനോയ് തോമസിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ രാമച്ചിയുടെ മാന്ത്രികത വായനക്കാർ കണ്ടറിഞ്ഞതാണ്. സമാഹാരത്തിന് വിനോയ് തോമസ് എഴുതിയ കുറിപ്പ് വായിക്കാം
ചെറുപ്പത്തില്‍ പൂവത്തിങ്കക്കാരുടെ കിണറ്റില്‍ നിന്നാണ് വെള്ളം കൊണ്ടു വന്നിരുന്നത്. ആ കിണറ്റില്‍ ഏത് പെരുമഴക്കാലത്തും ഒരു പടയിലധികം വെള്ളം പൊങ്ങാറില്ല. പക്ഷെ, കൊടുംവേനലിലും തൊട്ടിക്കുഴി നിറയെ വെള്ളമുണ്ടാകും. നാട്ടിലെ മുഴുവനാളുകള്‍ക്കും വേണ്ടി. കിണറാണ് എന്റെ നാടും. എത്ര കഥയില്‍ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അതങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു. ആ ജീവിതങ്ങളിലാണ് കഥയുള്ളതെന്ന പഠിപ്പിച്ചു തന്ന മുതിര്‍ന്ന എഴുത്തുകാര്‍ക്ക് നന്ദി.
വേണ്ട പ്രായമായി തടിയുറച്ചിട്ടും ചക്ക പിടിക്കാതെ നില്‍ക്കുന്ന പ്ലാവുകളോട് തനി നാടന്‍മാരായ കൃഷിക്കാര്‍ അറ്റകൈയായി ചെയ്യുന്ന ഒരു വിദ്യയെപ്പറ്റി വേളക്കൊമ്പില്‍ ബാബു പറഞ്ഞു. സന്ധ്യക്ക് പ്ലാവിന്റെ നേര്‍ക്ക് വാക്കത്തിയുമായി ഓടിച്ചെല്ലും. വെട്ടിക്കളയുമെന്ന് തെറികൂട്ടി ഭീഷണിപ്പെടുത്തുകയും തുണിപൊക്കി കാണിക്കുകയും ചെയ്യും. പിറ്റേക്കൊല്ലം ഉറപ്പായും തടിയേലും എരത്തേലും ചക്കയുണ്ടായിരിക്കുമത്രേ. കാലം പോകുന്നത് നോക്കി നിന്ന എന്നോട് കായ്‌ക്കെടായെന്ന് തെറികൂട്ടി പറഞ്ഞവര്‍. പിന്നീടുണ്ടായ ഓരോ ചക്കയും തിരിച്ചും മറിച്ചും നോക്കി അഴകുണ്ടോയെന്നും തുന്നിച്ചുനോക്കി ചുളയുണ്ടോയെന്നും അവര്‍ പറഞ്ഞു തന്നു…