വിജയകരമായ ഒന്നാം വാരം..

4912e54165221b806df4be06c49b79f5_indian-wedding-hand-clipart-indian-wedding-hand-clipart_1593-938

താമസം മാറിയപ്പോൾ വിചാരിച്ചത് പരിചയക്കാർ അധികമില്ലാത്ത സ്ഥലമായതിനാൽ പലതിനുമെന്ന പോലെ കല്യണ ക്ഷണങ്ങളിലും കുറവുണ്ടാകുമെന്നാണ്.എന്നാൽ ഇതു വരെ അതിനു മാത്രം ഒരു കുറവും വന്നിട്ടില്ല.വഴിയെ പോകുമ്പോൾ വെറുതെ ഒരു വിളി എന്ന മട്ടിലും വരാറുണ്ട് ചില വിളികൾ.പിന്നെ ആളെ കണ്ടു പിടിച്ച് പരിചയപ്പെടൽ നമ്മുടെ ജോലിയാണ്.ചിലയിടങ്ങളിൽ കാർഡ് ആരുടെയെങ്കിലും കയ്യിൽ കൊടുത്തു വിട്ടാൽ അതും ക്ഷണമായി കണക്കാക്കുമെങ്കിൽ പലയിടങ്ങളിലും നേരിട്ട് തന്നെ പോയി ക്ഷണിച്ചേ പറ്റൂ.
കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോയി,ചെറുക്കന്റെ വരവും കാത്ത് നിൽക്കവെ പെട്ടെന്നൊരു വെടിക്കെട്ട്..ഞെട്ടിപ്പോയി,തൃശൂർ പൂര സ്ഥലത്താണോ കല്യാണ വീട്ടിലാണോ നിൽക്കുന്നതെന്ന് ഒന്ന് സംശയിച്ചു പോയി.വെടിക്കെട്ടിന്റെ പുകപടലമൊക്കെ മാറിക്കഴിഞ്ഞപ്പോഴാണ് കാര്യം വ്യക്തമായത്.കല്യാണ വീട് അത് തന്നെയാണ്,വരനും പാർട്ടിയും എത്തിയത് പ്രമാണിച്ച് വധുവിന്റെ വീട്ടുകാർ എർപ്പാട് ചെയ്തതാണ് വെടിക്കെട്ട്. ഉൽസവ പരിപാടികളുടെ നോട്ടീസിൽ കാണിക്കാറുള്ളതു പോലെ ഗംഭീര കരിമരുന്ന് പ്രോഗ്രാം ഉണ്ടായിരിക്കും എന്ന് കല്യാണക്കത്തിലും കാണിച്ചിരുന്നെങ്കിൽ ഒരു ഞെട്ടൽ ഒഴിവാക്കാമായിരുന്നു.
മന്ത്രിമാരൊക്കെ വരുമ്പോഴാണ് പണ്ട് വെടിക്കെട്ടൊക്കെ ഉണ്ടായിരുന്നത്.          [ആളുകൾ ഓടി രക്ഷപെട്ടോട്ടെ എന്ന് കരുതിയാണോ എന്നറിയില്ല.]

കല്യാണ വീടുകളിൽ കാക്കയുടെ ശല്യം കുറയ്ക്കാൻ ഓലപ്പടക്കം പൊട്ടിക്കുന്നതും കണ്ടിട്ടുണ്ട്.    ഇതിപ്പോൾ എല്ലാം കൂടി ഉദ്ദേശിച്ച് വെടിക്കെട്ട് തന്നെ തുടങ്ങിയിരിക്കുന്നു. കാക്കയും പേടിക്കും,കൂട്ടത്തിൽ വരനും കൂട്ടരും ആദ്യം തന്നെ ഒന്ന് പേടിച്ചിരുന്നോട്ടെ. കല്യാണ വീടുകളിൽ ആചാരങ്ങളും അനാചാരങ്ങളും കൂടിക്കലർന്ന് തെറ്റും ശരിയുമൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് ഇന്ന്. അറയിലും പുറത്തുമായി വരന്റെ കൂട്ടുകാരുടെ സ്നേഹ പ്രകടനങ്ങൾ പല സ്ഥലത്തും അതിരു വിടുന്നുണ്ടോ എന്നും സംശയം.
, പണ്ടൊക്കെ സിനിമാ താരങ്ങൾക്ക് മാത്രമായിരുന്നു ഫാൻസ് അസോസിയേഷനുകളെങ്കിൽ ഇന്ന് കായികതാരങ്ങളുടെ പേരിലുമായി.സന്ദർഭാനുസരണം വിവിധ ഫാൻസുകളുടെ പേരിൽ വരന്റെയും വധുവിന്റെയും ഫോട്ടോ ഉൾപ്പെടെയുള്ള ആശംസാ കാർഡുകൾ നേരത്തെ പതിവുള്ളതാണ്.എന്നാൽ ഈയിടെ ഒരു കല്യാണ വീട്ടുകാർ കല്യാണദിവസം രാവിലെ ഞെട്ടിയെന്ന് പറയുന്നത് വെറുതെയല്ല.വീടിനു മുന്നിൽ വരന്റെയും വധുവിന്റെയും വലിയ വർണ്ണ ചിത്രങ്ങൾ സഹിതം ഏതോ ഫാൻസ് മൺട്രത്തിന്റെ പേരിൽ കൂറ്റൻ ഫ്ളെക്സ്..വിവാഹ മംഗളാശംസകൾക്കും എന്തുകൊണ്ട് ഫ്ളക്സ് ബോർഡ് ആയിക്കൂടാ.ഇനിയിപ്പോൾ കല്യാണത്തിന് മാത്രമല്ല ഓരോ ആഴ്ചകൾ കഴിയുമ്പോഴും സിനിമയിലെന്ന പോലെ വിജയകരമായ ഒന്നാംവിവാഹ വാരം,ജനവിശ്വാസം നേടിയ രണ്ടാം വിവാഹ വാരം..,തിരക്കേറിയ ഇരുപത്തിയഞ്ച് കല്യാണ ദിനങ്ങൾ എന്ന് തുടങ്ങി പരസ്പര വിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും വിജയകരമായ നൂറ് ദിനങ്ങൾ എന്ന മട്ടിൽ നൂറാം ദിവസം വരെ ബോർഡ് പ്രത്യക്ഷപ്പെട്ടാലും നാം അത്ഭുതപ്പെടരുത്,കാരണം കാലം അതാണ്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅശാന്തന്റെ മൃതദേഹത്തോട് അനാദരവ് – കവിതാ ബാലകൃഷ്ണന്‍ രാജിവെച്ചു
Next articleകലരുന്ന ഭാഷകൾ – ഹെവൻ ആൻഡ് എർത്ത് സംഗീത സമന്വയ വിരുന്ന്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here