ഉരുണ്ടുകൂടുന്ന
വാക്കുകൾ
കവിതയായി
പെയ്തിറങ്ങുന്നില്ല.
ചുട്ടുപൊള്ളുന്ന
സൂര്യപ്രകാശത്തിൽ
ആവിയായി മേലോട്ടുയരുന്ന
പ്രതിഷേധ ധൂമങ്ങൾ
ഒന്നിച്ചു ചേർന്ന്
തണുത്തുറയാൻ
തയ്യാറാകുന്നില്ല.
കാർമേഘങ്ങൾ കണ്ടു
പീലി വിടർത്തിയ
മയിൽക്കൂട്ടങ്ങൾ
നൃത്തം നിർത്തിവെച്ച്
വിശ്രമം തേടുന്നു.
വരണ്ടുണങ്ങിയ
പുൽച്ചെടികൾ
ഉയർത്തെഴുന്നേൽപ്പിനായി
കവിതാ ശകലങ്ങൾ
കാത്തിരിക്കുന്നു.
ഇനിയുംഉപ്പുരസമുള്ള
കടൽക്കാറ്റിനായി.
തുള്ളിമുറിയാത്ത
അക്ഷരപ്പെയ്ത്തിനായി.
കരകവിഞ്ഞൊഴുകുന്ന
ചോര നിറം ചാലിച്ച
വാചകപ്പുഴകൾക്കായി.
തവളക്കരച്ചിലുകൾക്കായി..