മുരുക്കുംപാടം ഗ്രാമത്തിലെ മുരളി ഒരു മുയലിന്റെ കുഞ്ഞിനെ വാങ്ങി. നല്ല പഞ്ഞിപോലെ വെളുത്ത മുയല്‍ അതിനെ വീട്ടില്‍ കൊണ്ടുവന്ന് കറുകപ്പുല്ലും മുരുക്കിന്റെ ഇലയും കൊടുത്തു വളര്‍ത്തി.
കിടക്കാന്‍ വീഞ്ഞപ്പെട്ടി കൊണ്ട് ഒരു കൂടുമുണ്ടാക്കി കൊടുത്തു. മുയല്‍ തിന്നു കുടിച്ച് കൂട്ടില്‍ കിടന്നു വളര്‍ന്നു വലുതായി. മുയലിനു നല്ല ഇണക്കമായിരുന്നു. കൂട്ടില്‍ നിന്നു തുറന്നു വിട്ടാല്‍ മുറ്റത്തു ഓടിക്കളിക്കും. അകലെ എങ്ങും പോകുകയില്ല.
ഒരു ദിവസം രവിലെ മുരളി മുയലിനെ കൂട്ടില്‍ നിന്നും തുറന്നു വിട്ടു. സൈക്കിള്‍ എടുത്തു പോസ്റ്റാഫീസിലേക്കു പോയി. മുറ്റത്തു ഓടിക്കളിച്ചു നടന്ന മുയല്‍ റോഡിലേക്കു കടന്നു. മുയല്‍ റോഡില്‍ നില്‍ക്കുന്നത് അയല്‍ക്കാരന്‍ പരമുവിന്റെ പാണ്ടന്‍ നായ കണ്ടു. പാണ്ടന്‍ നായ വെള്ളമുയലിന്റെ ശത്രുവാണ്. തരം കിട്ടിയാല്‍ മുയലിനെ പിടിച്ചു കടിച്ചു കീറി തിന്നാന്‍ ലാക്കു നോക്കി നടക്കുകയായിരുന്നു നായ. നായ മുയലിനെ പിടിക്കാന്‍ ഓടിച്ചെന്നു. മുയല്‍ അവശനായി രക്ഷയ്ക്കുവേണ്ടി ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു.
ആ സമയം മുരളി സൈക്കിളില്‍ തിരിച്ചു വന്നു. മുയലിനെ നായ ഓടിക്കുന്നതു കണ്ടു. അയാള്‍ സൈക്കിളില്‍ നിന്ന് ചാടിയിറങ്ങി ഒരു കല്ലെടുത്ത് നായയെ എറിഞ്ഞു. കല്ല് ചെന്നു നായയുടെ ദേഹത്ത് കൊണ്ടു. നായ ബൗ.. ബൗ… എന്നു കരഞ്ഞുകൊണ്ട് തിരിഞ്ഞു ഓടി.
മുയല്‍ തന്റെ യജമാനന്റെ കാല്‍ചുവട്ടില്‍ വന്നു പതുങ്ങി. “യജമാനന്‍ വന്നതു ഭാഗ്യമായി. അല്ലെങ്കില്‍ ഞാന്‍ നായയുടെ വായിലായേനെ” എന്നു പറഞ്ഞു.
ദൈവാനുഗ്രമുണ്ടെങ്കില്‍ ചില സന്ദര്‍ഭത്തില്‍ ഭാഗ്യം തുണയ്ക്കും. ഭാഗ്യം എന്നു പറയുന്നത് ഒരു പ്രതിഭാസമാണ്.