കൂട്ടുപാത പിന്നിട്ട് രാമന്‍ മാഷും കൂട്ടരും വാസുക്കുട്ടന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്കു തിരിയിമ്പോഴാണ് ആ വാര്‍ത്ത അവരെ തേടിയെത്തിയത്.
വാസുക്കുട്ടനു വെളിപാടുണ്ടായിരിക്കുന്നു ! അല്പ്പം മുമ്പ് ആശ്രമത്തിലെത്തിയ വാസുക്കുട്ടന്‍ അമ്മാവന്റെ സമാധിയില്‍ വിളക്കു തെളിയിച്ച് ഉറഞ്ഞു തുള്ളി പോലും!
അപ്പോഴതാ , മറ്റൊരു വാര്‍ത്തയുമായി ചക്ക വേലായുധനും കൂട്ടരും ഓടി വരുന്നു
വാസുക്കുട്ടനു പിന്നാലെ സ്വാമികളുടെ ചെറിയമ്മാവന്‍ വേലാണ്ടിയും ചാടിത്തുടങ്ങിയത്രെ ! രണ്ടു പേരും മത്സരിച്ച് പ്രവചനവും വിഭൂതി വിതരണവും നടത്തുകയാണ്.
ദൗത്യ സംഘം യാത്ര മതിയാക്കി പല വഴിക്കു പിരിഞ്ഞു . പിരിച്ചു വിട്ട പാചകക്കാരേയും പണിക്കാരേയും തിരിച്ചു വിളിക്കാന്‍ മകന് നിര്‍ദ്ദേശം നല്‍കി ശങ്കരേട്ടന്‍ ഹോട്ടലിലേക്കു മടങ്ങി . ലോഡ്ജിന്റെ മൂന്നാം നിലയുടെ ലോണിന്റെ ഇടപാടുകള്‍ക്കായി രാമന്‍ മാഷ് ബാങ്കിലേക്ക് തിരിച്ചു. പൂത്തുലഞ്ഞ പൂമരമായി പൂജാരി ക്ഷേത്രത്തിലേക്കു ചെന്നു.
അന്നു സായാഹ്നത്തില്‍ കൂട്ടുപാതയില്‍ ഗോപാലന്റെ നേതൃത്വത്തില്‍ യുക്തിവാദികള്‍ ഒരു തെരുവു നാടകം നടത്തി. എം. ബി. എ കാരനായ ആള്‍ ദൈവത്തെ ആക്ഷേപിച്ചുകൊണ്ടുള്ള ആ നാടകം കാണാന്‍ പക്ഷെ അധികമാരും ഉണ്ടയിരുന്നില്ല. ആശ്രമത്തിലെ അന്നദാനത്തില്‍ പങ്കെടുക്കാനും പുതിയ സ്വാമിമാരുടെ കല്പ്പന കേള്‍ക്കാനുമായി മിക്കവരും സ്ഥലം വിട്ടിരുന്നു.
ഗോപാലന്‍ന്റെ നേതൃത്വത്തില്‍ തെരുവുനാടകങ്ങള്‍ പിന്നെയും ഉണ്ടായി. ഇതിനിടയില്‍ വടക്കോട്ടു പോയ പ്രഥമശിഷ്യന്‍ ചന്ദ്രന്‍കുട്ടി താടിയും മുടിയും നീട്ടി തിരിച്ചെത്തിയെങ്കിലും പനങ്കാവിലെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചില്ല. ആനപ്പാറക്കു മുകളില്‍ കയറി ഒരു പകല്‍ മുഴുവന്‍ ഒറ്റക്കാലില്‍ ധ്യാനിച്ചു നിന്ന ചന്ദ്രന്‍ കുട്ടിക്ക് നാട്ടുകാര്‍ പിറ്റേന്നു തന്നെ പുഴയൊരത്തൊരു ആശ്രമം പണിതു നല്‍കി. ആനപ്പാറ സ്വാമിയെന്ന വിശേഷണവും ചാര്‍ത്തി കൊടുത്തു.
നിലച്ചു പോയ ഒഴുക്കു പ്രതീക്ഷിച്ച് ഗായത്രി പുഴയും ആശ്രമങ്ങളും കിഴക്കന്‍ മഴയ്ക്കു പ്രതീക്ഷിച്ചു കാതോര്‍ത്തു കിടന്നു.
അവസാനിച്ചു.