കേരളത്തിലെത്തിയ ഒരു സംഘം കശ്മീരി കവികളുടെ അഭിപ്രായത്തിൽ കേരളമാണ് ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം. താഴ്‌വാരങ്ങളുടെയും ,ആപ്പിളിന്റെയും തടാകത്തിന്റെയും നാട്ടിൽ നിന്നെത്തിയവർ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരെ കൊടും തണുപ്പിലേക്ക് കൂട്ടികൊണ്ടു പോകാൻ വന്നവരാണ്.
പ്രമുഖ ഉർദു കവിയും കശ്മീർ സർവകലാശാല ഉർദു വിഭാഗം മേധാവിയുമായ പ്രഫ. മുഹമ്മദ് സമാൻ അസുർദായുടെ നേതൃത്വത്തിൽ, കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന മലയാളം–കശ്മീരി വിവർത്തന ശിൽപശാലയിൽ പങ്കെടുക്കാനെത്തിയതാണു പ്രഫ. ഷാദ് റംസാൻ, ഡോ. അൽത്താഫ്, ഇനായത്ത് ഗുൾ, സമീർ അൻസാരി, യൂനിസ് വഹീദ്, ഡോ. ഗുൽസാർ അഹമ്മദ് റേത്തർ എന്നിവരടങ്ങുന്ന സംഘം
നോവലുകളും ചെറുകഥകളുമടക്കം 18 കൃതികളാണു വിവർത്തനം ചെയ്യുക എന്ന ലക്ഷ്യവുമായാണ് അവർ ഈ അപരിചിത ഭൂമിയിൽ എത്തിയിരിക്കുന്നത് .മലയാളത്തിന്റെ അഭിമാനങ്ങളായ കാരൂരിന്റെയും ബഷീറിന്റെയും എംടിയുടെയും തുടങ്ങി പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകൾ വരെ കശ്മീരി ഭാഷയിലേക്കു വിവർത്തനം ചെയ്യും.
സാഹിത്യ അക്കാദമി തുടർ പ്രവർത്തനമായി നടത്തുന്ന ശിൽപശാലകളുടെ അടുത്ത ഘട്ടത്തിൽ മലയാളത്തിലെ സാഹിത്യകാരൻമാർ കശ്മീരിലേക്കു പോയി കശ്മീരി കൃതികൾ മലയാളത്തിലേക്കും വിവർത്തനം ചെയ്യാനും പദ്ധതി ഉണ്ട്. എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണു ശിൽപശാല നടക്കുന്നത്. ഭാഷയേയും സംസ്കാരത്തേയും മനസ്സിലാക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനം.