സാമൂഹ്യ മാധ്യമങ്ങളിൽ വായിച്ച കൃതികളെപ്പറ്റി ആസ്വാദനം എഴുതുന്നവർ കുറവല്ല. അതുകൊണ്ടു തന്നെ ഇവയിലെ കാമ്പുള്ളവ കണ്ടെത്തുക വിഷമകരമാണ്. വായനക്കാരുടെ സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്. വായനയുടെ ചില രീതികളെപ്പറ്റി കവിയും ,നോവലിസ്റ്റുമായ കരുണാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:
“തങ്ങള്‍ വായിച്ച കഥകളെപ്പറ്റി ഇവിടെ പലരും എഴുതുന്നു, ചുരുങ്ങിയ പക്ഷം ഇക്കൂട്ടര്‍ രണ്ടു തരത്തിലാണ് : ഒന്ന്, കഥാസാരത്തിലൂടെ ഇറങ്ങി താഴെ വന്ന്‍ മേല്‍പ്പോട്ടുനോക്കുന്നവര്‍, “ എത്ര തേങ്ങ കണ്ടു, എത്ര തേങ്ങയിട്ടൂ”എന്ന് പറയലാണ് ആ രീതി. രണ്ടാമത്തെ കൂട്ടര്‍, വായിച്ച കഥയില്‍ ഒരു ‘ക്രഡിബിള്‍ സ്റ്റോറി’യുണ്ടോ എന്ന് തിരയുന്നവരാണ്. “കള്ളന് പിറകെ തീര്‍ച്ചയായും പോലീസ് ഉണ്ടാവുമല്ലോ” എന്നാണ് അവരുടെ രീതി.
(“നല്ല കഥ, അതിന്റെ പാരമ്യത്തില്‍, വിശദീകരണമോ വിവരണമോ വ്യാഖ്യാനമൊ ഉപേക്ഷിക്കുന്നു” എന്നാണ് പക്ഷെ ഇതിനെപ്പറ്റി ആരോ പറഞ്ഞിട്ടുള്ളത്. ആര് എന്ന് ചോദിക്കരുത്. കഥയാണ്, കഥയില്‍ ചോദ്യമില്ല.) “