വാക്കിനെ ചാക്കിൽ കെട്ടി
കാട്ടിലാക്കി മടങ്ങവേ വീട്ടിൽ
ഉമ്മറപ്പടിയിലിരുന്നു വാവിട്ടു
കരയുന്നു വാക്ക് മ്യാവോ
വാക്കൊരു പാഴ്വാക്കാണോ
വെറും വക്കാണത്തിന്നാണോ
നാക്കിൻകൊടിയിലെ തീപ്പൊരിയല്ലേ
ചീറ്റുമ്പോൾ സൂക്ഷിക്ക വേണ്ടേ
നനയാതെ അക്കരെയിക്കരെ പോകാനെന്ത്
സുഖമെന്നോ! വാക്കൊരു പാലം
വലിക്കല്ലേ തച്ചു തകർക്കല്ലേ
വിട്ടുകൊടുക്കല്ലേ ചിതലിനും,
അതിരമ്യമാമീരാമസേതുവെ
വാക്കൊരു തീക്കൊള്ളി
രാജസൗധങ്ങളെയും കഴുമരത്തെയും
ചുട്ടു വെണ്ണീറാക്കുമ്പോളതു മാറ്റത്തിൻ
മട്ടുപ്പാവിലൊരു നവഭാസുരസൂര്യോദയം
ത്യജിക്കാം പ്രാണനെപ്പോലും
ത്യജിക്കില്ല വാഗ്ദത്തവാക്കിനെ
വാക്കിന് കൊള്ളേണ്ട കണ്ണ്
നോക്കുകുത്തിയെപ്പോൽ നാക്കൊന്നു നീട്ടാം
കൊട്ടുവടിയും ഇരുമ്പാണിയും പോരാ
വാക്കിനെ തറയ്ക്കാൻ കുരിശിൽ
കുരിശിലുയിർത്തെഴുന്നേൽക്കുന്നതും വാക്ക്
ക്രൂശിതന് സ്തുതിഗീതമൊരുക്കുന്നതും വാക്ക്
ഗിരിഭാഷണത്തിൽ വിളങ്ങുന്നതും വാക്ക്
അന്ത്യയത്താഴത്തിലപ്പം വിളമ്പുന്നതും വാക്ക്
വാക്കൊരു കുന്നിന്മേലോത്തെ
ഒറ്റക്കരിശിലാഖണ്ഡം
ചെത്തിയും കൊത്തിയും കല്ലുളിയാൽ
ചിട്ടപ്പെടുത്തിയും ചീളുകൾ തട്ടിയടർത്തുമ്പോൾ
വെളിപ്പെട്ടു വരും മായികമായ് പാൽപ്പുഞ്ചിരി പൊഴിച്ചിടും
വരദായിനിയാം ദേവി വാഗ്വീശ്വരി!
വാക്കേ വാക്കേ കൂടെവിടെ
കൂടിനു മുമ്പെ വാക്കെവിടെ
വാക്കിനെ വീൺവാക്കാക്കല്ലേ
കീറച്ചാക്കിൽ കുടിയിരുത്തല്ലേ
ആരാന്റെ പട്ടുനൂലിനോടൊപ്പം
വാക്കിൻ വാഴനാരൊന്നുണ്ടിവിടെ വെപ്പാൻ
അപരാധമായിതു തോന്നുകിലൊരു മാത്ര
പൊറുക്കുക, ലോകമേ, ദയാവാക്കാൽ!
എന്റെ നാക്കിൻ നാരായത്താൽ
നിന്റെ നാക്കിലെഴുതാമൊരു പൊൻവാക്ക്
വാക്ക് പൊന്നായ് വരും കാലം
പൊന്നേ ഇനിയൊത്തുകൂടാം നമുക്ക്!