കണ്ണന്‍ന്നൂര്‍ ഗ്രാമത്തില്‍ ആദ്യമായി ഓട്ടോറിക്ഷ കൊണ്ടുവന്നത് ഉണ്ണിമൂത്തനാണ്. അറുപതുകളില്‍ ഗായത്രിപ്പുഴയ്ക്കു പാലം വന്നതിനു പിന്നാലെയാണ് മൂത്താന്റെ ഓട്ടോറിക്ഷ കൂട്ടുപാതയിലെത്തുന്നത്.
ഉണ്ണിമൂത്താന്റെ ‘കണ്ണനുണ്ണി’ നേരവും കാലവും നോക്കാതെ ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായി മൂന്നാലു വര്‍ഷക്കാലം ഒറ്റയ്ക്കോടി. പിന്നീട് രാജപ്പന്‍ ചെട്ടിയാരുടെ ‘മഹാലക്ഷ്മി’യും പട്ടാളം ഗോപാലന്റെ ‘മാളൂട്ടി’യും കണ്ണനുണ്ണിക്ക് കൂട്ടിനെത്തി.
അപ്പുണ്ണി സ്വാമികള്‍ കാലുകുത്തിയതുനു ശേഷമാണ് കൂട്ടുപാതയിലെ ഓട്ടോറിക്ഷകളുടെ എണ്ണം രണ്ടക്കത്തിലേക്ക് നീണ്ടത്. കൂട്ടുപാതയില്‍ നിന്നും ആശ്രമത്തിലേയ്ക്കു നീണ്ടത്. കൂട്ടുപായില്‍ നിന്നും ആശ്രമത്തിലേയ്ക്കുള്ള രണ്ടര കിലോമീറ്റര്‍ ദൂരം ഓട്ടോറിക്ഷകള്‍ ഏറ്റെടുത്തു.
ആശ്രമ മുന്നില്‍കണ്ട് മുച്ചക്രവാഹനങ്ങള്‍ പിന്നെയും വന്നുചേര്‍ന്നു. രാമന്‍ മാഷുടെ ‘ഉര്വ്വശി’ -മേനക- രംഭ’ മാര്‍കൂടി കടന്നുവന്നതോടെ കൂട്ടുപാതയിലെ മുച്ചക്രവാഹനങ്ങളുടെ എണ്ണം മുപ്പത്താറായി.
അപ്പുമണി സ്വാമികളുടെ അനുഗ്രഹത്തിനായി റോഡ് ഗതാഗതവകുപ്പുമന്ത്രിയുടെ പാര്‍ട്ടിനേതാവ് വന്നുപോയതിന്റെ പത്താംനാള്‍ ഗ്രാമത്തിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ ആനവണ്ടി ഓടിത്തുടങ്ങി. അതും കോയമ്പത്തൂര്‍വരെ നീളുന്ന ഓട്ടം.
ഗായത്രിപ്പുഴയുടെ പാലം കടന്നെത്തുന്ന സ്വകാര്യബസ്സുകള്‍ മൂന്നില്‍ നിന്നും ഒമ്പതായി. ‘ആശ്രമം’ എന്ന ബോര്‍ഡ് വെച്ച ബസ്സുകള്‍ വെള്ളിയാഴ്ചകളിലും മറ്റും മത്സരിച്ചോടി കെ.എസ്.ആര്‍.ടി.സിയുടെ രണ്ടു ബസ്സുകള്‍ക്കൂടി വന്നതോടെ ഗ്രാമത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം പതിമൂന്നായി.
അപ്പുമണിസ്വാമികള്‍ ഓര്‍മയായതോടെ കെ.എസ്.ആര്‍.ടി.സിയുടെ ബസ്സുകള്‍ അപ്രത്യക്ഷമായി. സ്വകാര്യബസ്സുകള്‍ മിക്കയവയും ഓട്ടം നിര്‍ത്തിവെച്ചു. കൂട്ടുപാതയിലെ ഓട്ടോറിക്ഷകള്‍ക്ക് ആവശ്യത്തിലേറെ വിശ്രമം ലഭിച്ചു.
കൂട്ടുപാതയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആല്‍ത്തറയിലിരുന്ന് നായും പുലിയും കളിച്ച് നേരം കൊന്നു. മാസമൊന്നു കഴിഞ്ഞപ്പോള്‍ മുപ്പത്തിയാറില്‍ പതിനൊന്നെണ്ണം കടംകാര് കൊണ്ടുപോയി. ശേഷിച്ചവ നല്ലകാലം വരുന്നതും കാത്ത് നാളുകള്‍ നീക്കി.
രാമന്‍ മാഷുടെ ‘ഉര്‍വ്വഷി- മേനക- രംഭ’മാര്‍ സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി ദിവസവും രണ്ടുനേരം മാത്രം പുറത്തിറങ്ങി.