ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥ കുട്ടികളുടെ നാടകം ആക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സ്കൂൾ നാടകം പിൻവലിച്ചത് ഒരുവശത്ത് ചർച്ച ആകുമ്പോൾ, അനുവാദമില്ലാതെ കഥ എടുത്തത് മറ്റൊരു വശത്ത് വിവാദമായി നിലനിൽക്കുന്നു. അതിനിടയിൽ നാടകം പിൻവലിക്കരുതെന്ന ആവശ്യവുമായി സാമൂഹിക പ്രവർത്തകർ മുന്നോട്ടു വന്നു. കഴിഞ്ഞ ദിവസം ഉണ്ണി ആർ മലയാളത്തിലെ പ്രമുഖ എഴുത്തുകാർക്ക് കാര്യങ്ങൾ വിശദീകരിച്ചു കത്തു എഴുതിയിരുന്നു
കത്തില്‍ നിന്ന് : “വാങ്ക് എന്ന എന്റെ കഥ അനുവാദമില്ലാതെ അവർ കിത്താബ് എന്ന നാടകമാക്കിയതോടെ ആ കഥ സിനിമയാക്കാൻ ആഗ്രഹിച്ച രണ്ട് പെൺകുട്ടികളുടെ സ്വപ്നം കൂടിയാണ് ഇല്ലാതായത്.
ഒരു പാട് നിർമാതാക്കളെ കണ്ട ശേഷമാണ് ഒരു കോർപ്പറേറ്റ് കമ്പനി വാങ്ക് നിർമിക്കാം എന്ന കരാർ ഒപ്പുവെച്ചത് .
അത് കിത്താബ് എന്ന നാടകം അവതരിപ്പിച്ചതോടെ കരാർ റദ്ദ് ചെയ്യപ്പെട്ടു.
ഇനി എല്ലാം ഒന്നേ എന്ന് തുടങ്ങണം.
ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കുന്ന കിത്താബ് എന്ന നാടകത്തിന് എന്റെ കഥയുടെ പെൺ ആത്മീയത മനസ്സിലായിട്ട് പോലുമില്ല .” ശ്രീ എന് എസ് മാധവന്‍ മനോരമ ഓണ്‍ ലൈനില്‍ എഴുതിയ ഒരു ലേഖനത്തിലും ചില ഗൌരവമുള്ള നൈതിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.നാടകം ഇസ്ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കുന്നു എന്നതുള്‍പെടെ. കഥയുടെ രാഷ്ട്രീയ വിവക്ഷകള്‍ അങ്ങിനെ മാറിപ്പോകുന്നു എന്നും. “കിതാബ്” നാടകം തടയേണ്ടതില്ലായിരുന്നു എന്ന് അഭിപ്രായം പറയുമ്പോള്‍ ഈ വസ്തുതകള്‍ പലതും എനിക്ക് മുന്നില്‍ ഇല്ലായിരുന്നു. നാടകം എനിക്ക് കാണാനും അവസരം ഉണ്ടായിട്ടില്ല. നാടകം കളിക്കാന്‍ കാത്തിരുന്ന ആ കുട്ടികളുടെ വേദന മാത്രമായിരുന്നു മനസ്സില്‍. അതിനു വേണ്ടി ഒപ്പിട്ടവര്‍എല്ലാം ഈ വസ്തുതകള്‍ കണക്കിലെടുക്കുമെന്നും സ്വന്തം അഭിപ്രായം പുന:പരിഗണനയ്ക്ക് വിധേയമാക്കുമെന്നും പ്രതീക്ഷിക്കുന്നു.