അടിയന്തിരാവസ്ഥക്കാലത്ത് പീഡിപ്പിക്കപ്പെട്ട കുഞ്ഞുരാമനെക്കുറിച്ച് ഞായറാഴ്‌ചപ്പതിപ്പിൽ ഫീച്ചർ തയ്യാറാക്കാനാണ് സബ്‌എഡിറ്റർ പെൺകുട്ടി എത്തിയത്. പലതവണ പലരോടും പറഞ്ഞ കാര്യങ്ങൾ കുഞ്ഞുരാമൻ അയവിറക്കാൻ തുടങ്ങി-“കക്കയം ക്യാമ്പ്, ജയറാം പടിക്കൽ, കെ.കരുണാകരൻ…‘
ഫോട്ടോഗ്രാഫർക്കുവേണ്ടി കുഞ്ഞുരാമൻ ചാഞ്ഞും ചരിഞ്ഞും പോസ് ചെയ്‌തു.
”വലിയ ഉപകാരം അപ്പൂപ്പാ…“
പെൺകുട്ടി മടങ്ങി.
ഉച്ചകഴിഞ്ഞ് ടി.വി. ചാനലിന്റെ ഊഴമായിരുന്നു. പുതിയ രാഷ്‌ട്രീയസഖ്യത്തെക്കുറിച്ചായിരുന്നു അവർക്ക് അറിയേണ്ടത്. കുഞ്ഞുരാമൻ ആടിത്തിമിർത്തു.
”വളരെ ഉപകാരം ചേട്ടാ..“
ചാനൽ പടിയിറങ്ങി.
കാലത്തിന്റെ പുതിയ വഴിയിൽ എത്രയോ പേർക്കാണ് താൻ ഉപകാരിയായി മാറുന്നതെന്ന് കുഞ്ഞുരാമൻ വാത്സല്യത്തോടെ ഓർത്തു ചിരിച്ചു.
Generated from archived content: story1_jan13_06.html Author: vinod_elamkollur