കക്ഷിരാഷ്‌ട്രീയത്തിന്റെയും ജാതിമതത്തിന്റെയും സേവപിടുത്തത്തിന്റെയും പേരിൽ സ്ഥാനലബ്‌ധികള നടക്കുന്ന കാലമാണിത്. അവയ്‌ക്കൊന്നും പോകാത്തവർ എന്നും പുറമ്പോക്കിൽ നില്‌ക്കുകയേ പതിവുളളൂ. ഒടുവിൽ തെമ്മാടിക്കുഴിയിലും കിടക്കും!
ഇതിനൊന്നും പോകാതെ, അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന എനിക്കു ചെറിയ രണ്ടു സ്ഥാനങ്ങൾ ലഭിച്ചു. കടുംപിടുത്തമുളള രണ്ടു പദവികളുമാണത്. എന്റെ പേര് നിർദ്ദേശിച്ചവർ ആരെന്നറിയാനുളള ആഗ്രഹമുണ്ട്. എം.ജി.സർവ്വകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗം, കേരള സാഹിത്യഅക്കാദമി അംഗം എന്നിവയാണ് കിട്ടിയ പദവികൾ. ആനക്കാര്യമൊന്നുമല്ല ഇത്. എങ്കിലും തലസ്ഥാനത്തു പോകാതെയും ഭരണാധികാരികളെ കാണാതെയും ശുപാർശകളൊന്നും നടത്താതെയും ഇതെങ്ങനെ സംഭവിച്ചു. ഏതു ക്വോട്ടായിലാണ് എന്നെ നിയമിച്ചത്? ശിങ്കിടി പാടിക്കിട്ടിയ പദവികളല്ലെന്നു മാലോകരെ ധരിപ്പിക്കാനാണ് ഇങ്ങനെ തുറന്നെഴുതുന്നത്. എന്റെ സ്ഥാനലബ്‌ധിക്കു പിറകിൽ പ്രവർത്തിച്ചവരുണ്ടെങ്കിൽ അതു വെളിപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു. എന്തിന്റെ പേരിലാണെന്നുകൂടെ അറിയിച്ചാൽ നന്ദി. പ്രത്യുപകാരം ചെയ്യണമല്ലോ. അല്ലെങ്കിൽ നന്ദിയെങ്കിലും പറയേണ്ടേ?
Generated from archived content: essay4_nov25_05.html Author: tony_mathew