കൊച്ചുവാൽക്കഷണമാമെന്റെ സ്വാതന്ത്ര്യചിന്ത
പാമ്പുപോൽ ഫണം വിതിർത്താടുവാനാഞ്ഞീടുമ്പോൾ
നീർക്കോലി ചിരിയ്‌ക്കുന്ന കൊച്ചു മാളത്തിൽ വേട-
നോടിച്ച മുയൽ അഭയാർത്ഥിയായണഞ്ഞതും
ഫലിതം കേട്ടും കണ്ടുമെന്തിനോ കരച്ചിലി-
ന്നുളളിലൂടല്‌പം ചുണ്ടുകോട്ടിയ ചിരികോർത്തും
അറ്റുപോയതാം വാലു ചലിയ്‌ക്കാതേതോകുണ്ടി-
ലൊളിച്ചു കിടന്നേറെത്തപിച്ചു പുകഞ്ഞതും
സത്യമാണറിയുന്നു-‘വാനരന്മാർക്കു വാൽമേൽ
ശൗര്യമെന്നതാം സത്യം…’
പിടയ്‌ക്കാ വാലിൻ ഗതികേടിനെപ്പഴിചാരി
ചിരിച്ചുകുഴഞ്ഞുളളിലാത്മഗൗരവം കൊന്നും
പല്ലിയെത്തിരയുന്ന കണ്ണുകൾ കഴയ്‌ക്കുമ്പോ-
ഴെന്തിനോ പിടയ്‌ക്കുന്ന വാലിനെ സ്വപ്‌നം കണ്ടും
വാലുപോയൊരു പല്ലിയിരിപ്പൂ മച്ചിൻ താഴെ-
യമർന്നുത്തരം താങ്ങുമാനന്ദബോധം പേറി
എന്തു സ്വാതന്ത്ര്യം… വാലുപോയൊരു പല്ലിക്കുഞ്ഞി-
ന്നെന്തു സാന്ത്വനം..? ചിന്താഭാരത്താൽ കുഴയവേ
ജഢബോധവും… വീണുപോയതാം വാലും
നമ്മിലുണർത്തുന്നതും മിഥ്യാസങ്കല്പഭ്രമങ്ങളെ.
Generated from archived content: sept_poem38.html Author: t_girija