പകൽപോലെ, നീളുന്ന ഓണനിലാവിൽ
നടുമുറ്റത്ത് കണ്ണയച്ചിരിക്കേ,
പഴയ ഓണക്കാലം എന്റെ മനസ്സിൽ
കതിർക്കറ്റയുടേയും ചെളി വരമ്പിന്റേയും മദ്ധ്യേ
ആമ്പൽപ്പൂവിനു കൈനീട്ടുന്ന ബാല്യം
പുതിയ കൊലുസ്സിട്ട്, ഊഞ്ഞാലാടുന്ന സുഖം
വറുത്ത ഉപ്പേരിമണം,
തൂശനിലയിലെ ആവി പറക്കുന്ന ചോറ്
പുലികളിമേളം, തിരുവാതിരത്താളം
എല്ലാം അടഞ്ഞ വാതിലുകൾ
ഓണനിലാവിലും മനസ്സ് ഇരുളാണ്ടിരിക്കുന്നു
നഗരകോലാഹലങ്ങളിൽ നാട്യമറിയാത്ത ഞാൻ
നാട്ടിൻപുറനന്മകളെ പുച്ഛിക്കുന്ന ഫാഷൻ
ആണും പെണ്ണും വേർതിരിച്ചറിയാനാവാത്ത
സംസ്കാരകലർപ്പിൽ ഞാനൊറ്റ
ഇൻസ്റ്റന്റ് ഓണത്തിൽ മനസ്സിലെ പച്ചപ്പുകെടുന്നു
അസ്വസ്ഥത ജനിപ്പിക്കുന്ന ഇരമ്പലിൽ എന്റെ
ഓണശീലുകൾ ഉലഞ്ഞ് ഇല്ലാതെയാകുന്നു
സിനിമാറ്റിക്, ബ്രേക്ക് ഡാൻഡ് താളത്തിൽ
എന്റെ പൂപ്പൊലിപ്പാട്ട് പൊലിഞ്ഞുപോകുന്നു!
Generated from archived content: sept_poem35.html Author: sreekala_chingoli