മലയാളത്തിലെ ചില അവാർഡുകൃതികൾ അമേരിക്കയിലെ പ്രവാസി മലയാളികളുടെ കക്കൂസിലെ ഫ്‌ളഷ്‌ടാങ്കിനു മുകളിൽ കണ്ടതുകൊണ്ട് ഈ കുറിപ്പെഴുതുന്നു. 150-ൽപരം വീടുകൾ ഞാൻ സന്ദർശിച്ചു. മിഷിഗണിലെ സ്‌നോ കാരണം ചെല്ലുന്ന വീടുകളിലെ ടോയിലറ്റാണ് ആദ്യം അന്വേഷിക്കുക. പല ടോയിലറ്റുകളിലും ‘ചന്തി’ തുടയ്‌ക്കുന്ന ടോയിലറ്റുപേപ്പറുകളും മലയാളത്തിലെ അവാർഡുസാഹിത്യകാരന്മാരുടെ കൃതികളുംകണ്ടു. നന്നായി ചെറുകഥയെഴുതുന്ന ഒരു സാഹിത്യകാരന്റെ ടോയിലറ്റിൽ കണ്ടത് ഈ അടുത്തകാലത്ത് ഒളപ്പമണ്ണയുടെ പേരിലുളള അവാർഡു വാങ്ങിയ രണ്ടുപേരിൽ ഒരാളുടെ കൃതിയാണ് ‘തിലോദകം’. ഈ ഉദകവും അമേരിക്കയിൽ ശൗച്യത്തിനുളളതാണെന്ന് വചസാ പറഞ്ഞ് മനസ്സാ ദുഃഖിച്ച് ഞാൻ രണ്ടടി ഘനമുളള മഞ്ഞിനു മുകളിൽക്കൂടി നടന്ന് മകളുടെ ടൊയോട്ടയിൽ കയറി മിണ്ടാതിരുന്നു യാത്ര തുടർന്നു. മകളും മരുമകനും ചെറുമകൻ തേജസ്സും ഞാനും 275 ഹൈവേവഴി ഫ്രീവേ കയറി റാമ്പ്‌ചുറ്റി ഫോർഡ് റോഡിൽ കയറി ന്യൂബർഗ്ഗ്‌വഴി വില്ലോക്രീക്കിലെത്തി. പിന്നെ എന്റെ ചിന്ത തിലോദകവും ശൗചോദകവും തമ്മിലുളള വ്യത്യാസത്തെപ്പറ്റിയായിരുന്നു. ഈ സത്യവാചകം കേരളത്തിലെ അവാർഡ് നിർണ്ണയക്കാർക്കു നേരെയാണ്; ശ്രദ്ധിക്കൂ എന്നുമാത്രം.
Generated from archived content: essay_sooranadu1.html Author: sooranad_ravi