ജീവിതമാർഗ്ഗം തേടി മദ്ധ്യതിരുവിതാംകൂറിൽനിന്നും മലബാറിലേക്ക് കുടിയേറിയ മനുഷ്യരെക്കുറിച്ച് എസ്.കെ.പൊറ്റെക്കാട് ‘വിഷകന്യക’യിൽ എഴുതിയിട്ടുണ്ട്. അവർക്ക് ഭൂമി ജീവിതോപാധിയായിരുന്നു. തൊണ്ണൂറുകൾക്കുശേഷം ടൂറിസത്തിന്റെ മറവിലുണ്ടായ ലാഭക്കൊതിമൂത്ത കുടിയേറ്റമാണ് കുട്ടനാടിന്റെ തീരങ്ങളിലും വാഗമൺ, മൂന്നാർ തുടങ്ങിയ ഇടങ്ങളിലുമുണ്ടായത്. ഇക്കൂട്ടർക്ക് ഭൂമി ജീവിതോപാധിയല്ല, ലാഭം വെട്ടിപ്പിടിക്കാനുളള ഉപാധിയാണ്. ശവം കുഴിച്ചിടാൻപോലും ആദിവാസിക്ക് സ്വന്തമായി മണ്ണില്ല. എന്നാൽ അമ്പതിനായിരം ഏക്കറിലേറെയാണ് ടാറ്റ മൂന്നാറിൽ മാത്രം കയ്യേറിയതായി കണക്കാക്കുന്നത്. ഈ വ്യവസ്ഥിതിക്കെതിരെയുളള ഇടിച്ചുനിരത്തൽ അവസാനിപ്പിക്കാൻ പാടില്ല. മൂലധന മാഫിയകളിൽ നിന്ന് ഭൂമിയെ രക്ഷിക്കുവാനുളള സമരം സംസ്ഥാനവ്യാപകമായി നടപ്പിലാക്കണം. ഇങ്ങനെ പിടിച്ചെടുക്കുന്ന ഓരോ ഇഞ്ചുഭൂമിയും വളരെ കരുതലോടെ വിനിയോഗിക്കേണ്ടതായിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെടുന്ന ചെറുകിട വ്യാപാരി വ്യവസായികളെ നഗരത്തിനുവെളിയിൽ ടൗൺഷിപ്പുണ്ടാക്കി പുനഃരധിവസിപ്പിക്കണം.
നമ്മുടെ മണ്ണ് പൂർണ്ണമായും കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കണം. അപ്രകാരം റിയൽ എസ്‌റ്റേറ്റ് മാഫിയയിൽ നിന്ന് തിരിച്ചെടുക്കുന്ന ഭൂമി കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ഉപയോഗിക്കണം. ജനാധിപത്യബോധമുളള പൗരന്മാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും പരിസ്ഥിതിവാദികളുടെയും കൂട്ടായ്‌മ നാടൊട്ടുക്കും നടക്കണം.
Generated from archived content: essay2_aug8_08.html Author: sarajoseph