ടി.വി. ചാനലിലെ സംവാദത്തിൽ സംസാരിക്കുകയായിരുന്നു വാസന.
“പുരുഷനു പ്രസവത്തെക്കുറിച്ചും പ്രസവവേദനയെക്കുറിച്ചും എന്തറിയാം? അതിന്റെ തീവ്രതയും തീക്ഷ്‌ണതയും ദയനീയതയും സ്‌ത്രീയ്‌ക്കു മാത്രമേ മനസ്സിലാകൂ.”
വാസനയുടെ സംസാരം കേട്ടു ഡോക്‌ടർ ബിൽകുലിനു വല്ലാത്ത വിഷമം തോന്നി. അദ്ദേഹം തനിക്കഭിമുഖമായിരിക്കുന്ന സ്‌ത്രീകളെ നിരീക്ഷിച്ചു. മുപ്പതുപേരുണ്ട്.
ഡോക്‌ടർ ബിൽകുൽ പെട്ടെന്ന് എഴുന്നേറ്റുനിന്നപ്പോൾ വാസന സാവകാശം ഇരുന്നു.
ഡോക്‌ടർ ചോദിച്ചുഃ
“നിങ്ങളിൽ പ്രസവിച്ചിട്ടുളളവർ ഒന്നെഴുന്നേറ്റു നിൽക്കുമോ?”
ഏറെനേരം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല.
ഒടുവിൽ ഡോക്‌ടർ വെളിപ്പെടുത്തി-
“വാസന ഉൾപ്പെടെ ഇവിടെയുളള എല്ലാ സ്‌ത്രീകളുടെയും വയറുകീറി കുട്ടികളെ എടുത്തത് ഈ കൈകൾകൊണ്ടാണ്. ഇവർക്കാർക്കും പ്രസവവേദനയെപ്പറ്റി പറയാൻ അർഹതയില്ല.”
ഡോക്‌ടർ തന്റെ അടുത്തിരുന്ന പുരുഷനെ എഴുന്നേല്‌പിച്ചു നിർത്തി. അയാളുടെ മേൽവസ്‌ത്രം ഊരിമാറ്റി. ഒരു ഗർഭിണിയുടെ വയർപോലെ അയാളുടെ വയർ മുമ്പോട്ടു തളളിയിരിക്കുന്നു. എല്ലാവരും ശ്വാസമടക്കിയിരുന്നു. ഡോക്‌ടർ പറഞ്ഞു.
“ഇയാളുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നു. അതിനെ ഞാൻ കൃത്രിമമായി ജനിപ്പിച്ചതാണ്. അടുത്ത ആഴ്‌ചയിൽ ഈ കുഞ്ഞിനെ ഇയാൾ പ്രസവിക്കും. അതിനുശേഷം നമുക്കുകാണാം.”
Generated from archived content: story4_sep2.html Author: pp_naraynan