അമേരിക്കയിലെ പത്തുലക്ഷത്തോളം വരുന്ന പ്രവാസി മലയാളികളുടെ ശക്തമായ സംഘടനയാണ് ഫൊക്കാനാ (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക). 1992 മുതൽ രണ്ടുവർഷത്തിലൊരിക്കൽ ഫൊക്കാനയുടെ അന്താരാഷ്‌ട്ര കൺവെൻഷനുകൾ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടത്തിപ്പോരുന്നുണ്ട്. ഇത്തവണത്തെ കൺവെൻഷൻ ഫ്‌ളോറിഡയിലെ ഓർലേന്റോയിൽ നടന്നു. നാലായിരത്തിനു മുകളിൽ വരുന്ന അമേരിക്കൻ മലയാളികൾ ഫൊക്കാനയുടെ സമ്മേളനത്തിൽ സംബന്ധിക്കാനായി ഓർലാൻഡോയിൽ എത്തി. നാലു ദിവസം നീണ്ടു നിന്ന ഈ കൺവെൻഷനിൽ കേരളത്തിൽ നിന്നും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളിലൊരാളാകാൻ എനിക്ക് ഭാഗ്യമുണ്ടായി. വയലാർ രവി, ഇ.അഹമമദ്, ചലചിത്രസംവിധായകൻ ബ്ലസി, ശ്രീലേഖ ഐ.പി.എസ്, നടൻ ദിലീപ്, എം.ജി.ശ്രീകുമാർ, പത്രപ്രവർത്തകനായ എം.ജി.രാധാകൃഷണൻ എന്നിവരായിരുന്നു മറ്റ് അതിഥികൾ.
വീഡിയോ സെന്റർ ഉദ്‌ഘാടനമെന്ന നിയോഗത്തിനു പുറമെ സാഹിത്യസമേമളനത്തിലും ഈ ലേഖകൻ മുഖ്യ പ്രഭാഷകനായിരുന്നു. പ്രണയം മലയാളസാഹിത്യത്തിൽ, പരിസ്ഥിതി പ്രശ്നങ്ങൾ സാഹിത്യത്തിൽ എന്നീ രണ്ടു വിഷയങ്ങളിൽ ഞാൻ സംസാരിച്ചു. സദസ്് പ്രസംഗത്തിന് നല്ല പ്രതികരണമാണ് നല്‌കിയത്. ഉദ്‌ഘാടന സമേമളനത്തിൽ ചങ്ങമ്പുഴയുടെ രമണന്റെ ഏതാനും ഭാഗം അതേ വൃത്തത്തിൽ ഇംഗ്‌ളീഷിൽ പരിഭാഷപ്പെടുത്തി ചൊല്ലിയതിന് നിറഞ്ഞ കരഘോഷമാണ് ലഭിച്ചത്. ഒന്നരമണിക്കൂർ നീണ്ട ചിരിപ്രസംഗം കഴിഞ്ഞതും സദസ് നേരിട്ടു പരിചയപ്പെടാൻ തിരക്കുകൂട്ടുകയായിരുന്നു. തുടർന്ന് ന്യൂയോർക്കിലും ഫ്‌ളോറിഡയിലുമായി മലയാളി സമാജങ്ങൾക്കുവേണ്ടി നാലിടങ്ങളിൽ ചിരിയരങ്ങ് നടത്തി.
കഷ്‌ടിച്ച് പത്തുദിവസം മാത്രമേ അമേരിക്കയിൽ തങ്ങാൻ കഴിഞ്ഞുളളൂ. സിനിമാനിർമമാതാവും സംവിധായകനുമായ രാജു ജോസഫ്, ഫൊക്കാനയുടെ സംഘാടക പ്രമുഖനായ ഷിബു ഐസക് എന്നിവരും അവരുടെ കുടുംബങ്ങളും എന്നെ ന്യൂയോർക്ക് നഗരം മുഴുവൻ കൊണ്ടു നടന്ന് കാണിച്ചു. നല്ല ആതിഥേയരായി ഒരുപാട് മലയാളി കുടുംബങ്ങളെ കിട്ടി. വേൾഡ് ട്രേഡ് സെന്റർ നിന്നിരുന്ന സ്ഥലം, എംപയർ സ്‌റ്റേറ്റ് ബിൽഡിംഗ്, ഐക്യരാഷ്‌ട്രസഭാ മന്ദിരം എന്നിവയൊക്കെ പരിമിതസമയം കൊണ്ടു കണ്ടു. ന്യൂയോർക്ക് മഹാനഗരമാണ്; എയർപോട്ട് ആകട്ടെ ഒരു ഇന്ദ്രജാലനഗരിപോലെയും. അമേരിക്കയിൽ എന്തിനും ഒരു വ്യവസ്ഥയുണ്ട്. പുകവലിക്കാർക്ക് തീരെ സ്വാതന്ത്ര്യം കുറവാണവിടെ. വീട്ടിലിരുന്നുപോലും പുകവലിക്കാനാവില്ല. ട്രാഫിക് നിയമങ്ങൾ വളരെ കർക്കശമാണ്. അമേരിക്കൻ മലയാളികൾ ഏറെ സമ്പന്നരാണ്. തൊഴിലില്ലായ്‌മ ഒരു പ്രശനമേയല്ല അവിടെ. ഒരു നേഴ്‌സിന് പ്രതിമാസം രണ്ടരലക്ഷം രൂപയോളം വരുമാനമുണ്ടത്രേ.
ന്യൂയോർക്കിൽ നിന്നും നാട്ടിലെത്താൻ 22 മണിക്കൂർ വിമാനയാത്ര വേണം. ഏറ്റവും അസുഖകരമായത് ഇതൊന്നു മാത്രമാണ്. എയർപോട്ടിലെ സെക്യൂരിറ്റി ചെക്കിംഗും അല്‌പം കർശനമാണ്.
Generated from archived content: essay1_oct11_2006.html Author: pc_sanalkumar
Click this button or press Ctrl+G to toggle between Malayalam and English