ഭിക്ഷക്കാരന് ഇരുപത്തഞ്ചുപൈസയുടെ നാണയത്തുട്ട് എടുത്തുകൊടുത്തത് ചെറിയമകനാണ്. പുറത്ത് ആക്രോശംകേട്ട് ജനാലയിലൂടെ നോക്കി. “കൊണ്ടുപോ…” എന്ന് അയാൾ ആംഗ്യംകാട്ടി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
കോളജ് ലൈബ്രേറിയനായ സുഹൃത്ത് പറയുകയാണ്‌ഃ
“യു.ജി.സി. സ്‌കെയിൽ വന്നപ്പോൾ കോളജ് അദ്ധ്യാപകരുടെ ശമ്പളം പതിനയ്യായിരമായി. അവരുടെ പെരുമാറ്റത്തിലും പെട്ടെന്ന് വ്യത്യാസംവന്നു; ഒരു മസിലുപിടുത്തം. പിന്നെത്തൊട്ട് അവർ ചിന്തിക്കുന്നതും പറയുന്നതും പുതിയ മോഡൽ കാറുകളെക്കുറിച്ചുംമറ്റുമാണ്. സഞ്ചിയുംതൂക്കി താടിയുംവളർത്തി സ്‌മോളടിച്ചു നടന്നിരുന്ന കവിയായ എന്റെ സുഹൃത്ത് അദ്ധ്യാപകനിലും വലിയ മാറ്റം…!”
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഹയർസെക്കന്ററി സ്‌കൂളിലെ ഒരദ്ധ്യാപകൻ പറയുന്നുഃ
“എന്നോട് ഏഴുലക്ഷം കൈനീട്ടി വാങ്ങുമ്പോൾ ‘താൻ നന്നായി പഠിപ്പിക്കണ’മെന്ന് സ്‌കൂൾമാനേജർ പറഞ്ഞില്ല…!”
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഡൽഹിയിൽനിന്നുംവന്ന പ്രമുഖ സിനിമാസംവിധായകനായിരുന്നു ആ സമ്മേളനത്തിന്റെ ഉദ്‌ഘാടകൻ. ഇംഗ്ലീഷ്‌ഭാഷ വശമില്ലാത്തവരും സദസ്സിലുണ്ടാവുക സ്വാഭാവികം. ഉദ്‌ഘാടനപ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമെന്ന് കരുതി. അതുണ്ടാകാത്തതിന്റെ കാരണമന്വേഷിച്ചറിഞ്ഞപ്പോൾ ചിരിവന്നു-
മലയാളികളിൽ ഇംഗ്ലീഷ് അറിയാത്തവരുമുണ്ടെന്ന് ഡൽഹിക്കാരൻ അറിയുന്നത് സംഘാടകർക്ക് മാനക്കേടാണത്രെ!
Generated from archived content: essay3_mar20.html Author: nooranadu_mohan
Click this button or press Ctrl+G to toggle between Malayalam and English