പ്രിയനേ,
നീയോർക്കുന്നുവോ
നാംതമ്മിൽ ആദ്യമായി
കണ്ട വാസന്തനികുഞ്ഞ്‌ജങ്ങളും
നിലാവ് പൊഴിയുന്ന
നീല രാത്രിയിലെ
വളളിക്കുടിലിൽ അലിഞ്ഞ
നിശാന്തിത കാവ്യങ്ങളും
ശകുന്തങ്ങൾ ഓമനിച്ച
നേർവിരൽത്തുമ്പിൽ
നീയണിയിച്ച പ്രണയമുദ്രാങ്കിത
സുവർണ്ണമോതിരം
കിനാവിന്റെ തീരങ്ങളി-
ലെങ്ങോ കളയുവാൻ
വിരഹഗാനങ്ങളെന്നും
മൂളുവാനോമൽ പ്രണയിനി.
നിന്റെ കരവല്ലിയിൽ പടരുന്ന
വനജ്യോത്സ്‌നയായി ഞാൻ ഇനിയില്ല.
തിരിച്ചെടുത്തേക്കുക
ഈ അമ്പിളിയുടെ മടിത്തട്ടിൽനിന്നും
കളങ്കമോലും
ഇളമാൻ കുരുന്നിനെയും
നിന്റെ സുവർണ്ണ മുദ്രമോതിരവും.
അലയുവാൻ വയ്യെനിക്ക്
മറവിയുടെ താഴിട്ടു പൂട്ടിയ നിന്റെ
അരമന പടിവാതില്‌ക്കലിനിയും.
Generated from archived content: poem_sakunthala.html Author: mary_lilly