മറുനാടൻ ചിന്ത്
ലംബവൽക്കരിക്കപ്പെട്ട മനുഷ്യന്റെ ആവാസവ്യവസ്‌ഥയാണ് നാഗരികത. ഉത്തുംഗശൃംഗങ്ങളായ് അടിവച്ചുയർന്ന് സൂര്യനോടു കയർക്കുന്ന സ്ഥാടികപ്പൊലിമയാണ് നാഗരികതയുടെ വീട്ടുസങ്കല്പങ്ങൾ. പ്രവാസ-പ്രദക്ഷിണവഴിയേ, ഞാനിപ്പോൾ ഗുഡ്‌ഗാവിലാണ്. ഒരു നാഗരികതയുടെ കടന്നുകയറ്റത്തിനും, ഗ്രാമീണതയുടെ കുടിയൊഴിപ്പിക്കലിനും ഒരേസമയം ദൃക്‌സാക്ഷിത്വം വഹിക്കുന്ന ദിനരാത്രങ്ങൾ.
‘മാലുകൾ’ ഇവിടെ കരയിലടിഞ്ഞ തിമിംഗലങ്ങളെപ്പോലെയിരിക്കുന്നതു കാണാം. അകത്ത് ലൗകീകസുഖഭോഗത്തിന്റെ ഒച്ചപ്പാടുകൾ കേൾക്കാം. മദനോത്സവത്തിന്റെ ലഹരിയിൽ നാഗരികന്റെ നഗ്‌നതാപ്രദർശനത്തിനിരിക്കുന്ന മോഹവലയത്തിന്റെ കാന്തിക ആവാഹനത്തിലേയ്‌ക്ക് ഗുഡ്‌ഗാവ് കൂപ്പുകുത്തുന്നു. അകത്തെ ജീവിതസുഖത്തിന്റെ മത്തുപിടിച്ച ആപ്പിൾമുഖങ്ങൾ പുറത്തേക്കൊഴുകിയിറങ്ങുമ്പോഴാണ് കണ്ണുകളെ പിടിച്ചുനിർത്തുന്ന ദീനതയുടെ രംഗങ്ങൾ കാണാവുന്നത്.
ഒടിഞ്ഞുമടങ്ങിയ വയറ് നഗ്‌നമാക്കിയിട്ട് ഭിക്ഷാപാത്രം നീട്ടിനിൽക്കുന്ന അരികു ജീവിതങ്ങൾക്കു നേരെ നിരസിക്കപ്പെട്ട കരുണയുടെ പുരികക്കൊടി വലിഞ്ഞുമുറുകുന്ന കാഴ്‌ചകൾ കാണണം!
കുറ്റവാളികൾക്ക് പിറക്കാൻ മാത്രം പാകമായ നല്ല മണ്ണാകുന്നു ഗുഡ്‌ഗാവ്.
Generated from archived content: essay4_dec9_06.html Author: m_krishnadas