നൂറുപവന്റെ സ്വർണ്ണം, കാറ്, ഫ്‌ളാറ്റ്, പത്തുലക്ഷം രൂപ….. പെൺവീട്ടുകാർ ചെറുക്കൻ വീട്ടുകാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു. ആർഭാടം നിറഞ്ഞ വിവാഹമണ്ഡപത്തിലേക്ക് വരൻ കടന്നിരുന്നു. “വധു വരട്ടെ….” എന്ന് കാർമ്മികൻ നീട്ടി വിളിച്ചു. പട്ടു ചുറ്റി മുല്ലപ്പൂ ചൂടി, സർവ്വാഭരണവിഭൂഷിതയായി മെല്ലെ മെല്ലെ ഒരു ആഢംബര കാറ് വരന്റെ വലതുവശത്ത് വന്നുനിന്നു. പത്തുലക്ഷം രൂപ ചില്ലുകൂട്ടിലിരുന്ന് ചിരിച്ചുകാണിച്ചു.
വധുവിന്റെ പിതാവ് വിനയത്തോടെ പറഞ്ഞു.
“ക്ഷമിക്കണം; ഫ്‌ളാറ്റ് എടുത്തുപൊക്കിക്കൊണ്ടുവരാൻ കഴിയുന്നില്ല. അതിന്റെ ചിത്രം കൊണ്ടുവന്നിട്ടുണ്ട്.”
“മകനേ, താലികെട്ടുക….”
വരന്റെ പിതാവ് ആജ്ഞാപിച്ചു. വരനപ്പോൾ ഒരേയൊരു പരാതിഃ
“അച്ഛാ, കാറിന്റെ കഴുത്തിൽ കെട്ടാനുള്ള നീളം ഈ താലിമാലയ്‌ക്കില്ല…..”
Generated from archived content: story1_aug1_09.html Author: liji_pv_chittadi