കരുവാൻ കണ്ണപ്പന്റെ കത്തിക്കും കൊടുവാളിനും നല്ല മൂർച്ചയാണ്. മണ്ണിന്റെ നെഞ്ചിലാഴുന്ന തൂമ്പയുടെ തീർച്ചയിലും അയാളുടെ കരവിരുത് തിരിച്ചറിയാം.
വെളിച്ചത്തിന്റെ മൃദുപാദവിന്യാസം മുറ്റത്തെത്തുംമുമ്പേ വിശപ്പകറ്റാൻ വഴിതേടി അകലങ്ങളിലേക്കു യാത്രയാകുന്ന കരുവാൻ!
മീനച്ചൂടിൽ കത്തിയെരിയുന്ന പകൽ! സൂര്യൻ ഭൂമിയുടെ അതിരിൽ മുഖം പൂഴ്‌ത്തുമ്പോൾ ഒരു സൂചിപോലും വില്‌ക്കാതെ മടങ്ങുന്ന കരുവാന്റെ കണ്ണുകൾ ദൈന്യതയുടെ ആഴങ്ങളായി. താഴെയിട്ട കത്തിയും കൊടുവാളും കലമ്പി. കരുവാന്റെ സാന്നിദ്ധ്യമറിഞ്ഞ് കരുവാത്തി ചാണകം മെഴുകിയ തിണ്ണയിലെത്തി. അവളുടെ തുണിത്തുമ്പിൽ ഒട്ടിയ വയറുമായി തൂങ്ങിനില്‌ക്കുന്ന പൈതൽ! ആനക്കൊമ്പിന്റെ നിറമുളള പിടിയോടു കൂടിയ നീണ്ടുകൂർത്ത മുനയൻ കത്തിയുടെ വായ്‌ത്തലയേക്കാൾ പ്രകാശം!
“ഇതിനു തീരെ വിലക്കുറവാ.”
കരുവാത്തി കത്തി നീട്ടിപ്പറഞ്ഞു.
കരുവാന്റെ കത്തി മണ്ണിൽ പൂണ്ടു കിടക്കുന്നതുനോക്കി അവൻ നെടുവീർപ്പുതിർത്തു.
Generated from archived content: story2_may.html Author: jayasankaran_puthuppally