വിദർഭദത്തന് കടൽ കാണണം. അയാൾ യാത്ര തുടങ്ങി; കടൽ അന്വേഷിച്ച്. പെട്ടെന്ന്‌ണ അയാൾക്കും കടലിനുമിടയിൽ ഒരു വന്മല.
വിദർഭദത്തൻ മല കയറി നെറുകയിലെത്തി. അവിടെനിന്ന് മറുവശം പറ്റി താഴേക്ക് പതുക്കെ ഇറങ്ങി. ശ്രദ്ധിച്ചു ശ്രദ്ധിച്ച്; പേടിച്ചു പേടിച്ച്; മെല്ലെ മെല്ലെ. ങ്‌ഹാ…. മലയ്‌ക്കു മറുവശമെത്തി. ഇനി കടൽ കാണാം. ഇല്ല, അവിടെങ്ങും കടലില്ല. വിദർഭദത്തൻ തിരിഞ്ഞുനോക്കി. ചിരിച്ചുനില്‌ക്കുന്നു മല. മല ചോദിച്ചു.
“വിദർഭദത്താ… നിനക്ക് മല കാണാനാവുന്നില്ല, അല്ലേ? വിഷമം വേണ്ട. നിന്നെത്തേടി കടൽ എന്റെ മറുവശത്തെത്തിയിരിക്കുകയാണിപ്പോൾ. നീ ഒരിക്കൽകൂടി എന്റെ നെറുക കയറുക. മറുവശമെത്തുക. നിനക്ക് കടൽ കാണാം. യഥേഷ്‌ടം കാണാം.”
വിദർഭദത്തൻ പറഞ്ഞുഃ
“ഞാൻ നിന്റെ നെറുകയിൽ കയറുകയോ? അതൊരു പ്രശ്‌നമേയല്ല. എങ്കിലും അതിനേക്കാൾ എളുപ്പം നിനക്ക് എന്റെ നെറുക മറികടന്ന് എന്നെ മറുവശമെത്തിച്ച് കടൽക്കരയിലെത്തിക്കുന്നതല്ലേ?‘
മല ചിരിച്ചു, കുലുങ്ങി ചിരിച്ചു, കുലുങ്ങിക്കുലുങ്ങി ചിരിച്ചു. വിദർഭദത്തന്റെ നെറുക മറികടന്ന് ഉപ്പുവെളളം ഒഴുകി. അപ്പോഴേക്കും ആ ചിരിയിലും ഉപ്പുവെളളം പടർന്നു തുടങ്ങിയിരുന്നു.
Generated from archived content: story5_jan.html Author: g_prabha