കവി കിടങ്ങറ ശ്രീവത്സന്റെ ദയനീയ ജീവിതം ചുളളിക്കാട് എഴുതുകയും അത് തമിഴിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായല്ലോ. ജീവിതദുരിതങ്ങളിൽനിന്നും ഈ കവി കരകയറുമെന്ന് നമുക്കൊക്കെ പ്രതീക്ഷ നല്‌കിക്കൊണ്ട്, ഏതാനും മാസംമുൻപ് മലയാളമനോരമ പത്രത്തിൽ ‘തമിഴകം ശ്രീവത്സനെ തേടുന്നു’ എന്നൊരു വാർത്ത വരികയുണ്ടായി. ചുരുക്കിപ്പറയട്ടെ; കവിയുടെയും കുടുംബത്തിന്റെയും ജീവിതം കുഴിയിൽനിന്നും ഇപ്പോൾ പടുകുഴിയിലേക്കാണ്. ‘രക്ഷിക്കാമെന്നേറ്റവർ എവിടെ?’ എന്ന ചോദ്യം കവിയും ചോദിക്കുകയാണിപ്പോൾ.
‘ഞങ്ങൾ തിരിച്ചുപോകുന്നു’ എന്ന് കവിയുടെ കത്തിൽ കാണുന്നു. ‘എവിടേക്ക്?’ എന്ന് നമുക്ക് ചോദിക്കേണ്ടിവന്നിരിക്കുന്നു. കവികുടുംബത്തിന്റെ മുന്നിലും ഇതൊരു പ്രശ്‌നമാണ്.
പുറംലോകവുമായി ഒരുവിധ ബന്ധവുമില്ലാത്ത പാവുമ്പയിലെ (കൊല്ലം ജില്ല) ഒരു മൺകുടിലിൽ കവികുടുംബം വാടകയ്‌ക്കെത്തിയിട്ട് ഒരുവർഷത്തിനുമേലായി. അതിനുമുമ്പ് പല ജില്ലകളിലായി 20 ഓളം വീടുകളിൽ വാടകയ്‌ക്ക് താമസിച്ചു. ആനുകാലികങ്ങളിൽ കവിതയെഴുതിയും പാരലൽ കോളേജിൽ പഠിപ്പിച്ചും കഴിഞ്ഞുകൂടുകയായിരുന്നു ഇത്രകാലവും. ഇല്ലായ്‌മകൾ കവിയെ രോഗത്തിലേക്കും അനാഥത്വത്തിലേക്കും നിരാശതയിലേക്കും തളളിയിട്ടിരിക്കുന്നു. അടുത്ത വാടകവീട് തിരയുകയാണിപ്പോൾ കിടങ്ങറ. എവിടെയാണൊരഭയം?
Generated from archived content: edit1_april.html Author: editor