സുനാമിയും ഭൂകമ്പവും മനുഷ്യനെ ദുരിതത്തിലും ഭീതിയിലുമാഴ്‌ത്തുമ്പോഴാണ് രാഷ്‌ട്രീയത്തൊഴിലാളികളുടെ കോമരംതുളളൽ; അധികാരവും സമ്പത്തും സുഖവും കൈപ്പിടിയിലൊതുക്കാൻവേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ!
മുമ്പെന്നത്തേക്കാളും മനുഷ്യസമൂഹം സദാ ആശങ്കകളിലാണിന്ന്. വെളളവും വായുവും പോലും നഷ്‌ടപ്പെടുന്ന അവസ്ഥ വിദൂരമല്ലെന്ന സ്ഥിതിയായിട്ടുണ്ട്. പലതുകൊണ്ടും ജീവിതം വഴിമുട്ടി നില്‌ക്കുന്നു. ഇടത്തരക്കാരെയും താഴേത്തട്ടുകാരെയും പ്രാരബ്‌ധങ്ങൾ ഞെക്കിഞ്ഞെരിക്കുന്നു, തൊഴിലില്ലാപ്പടയുടെ സംഖ്യ വർദ്ധിക്കുന്നു, അക്രമവും കൊലപാതകവും ആത്മഹത്യയും വാർത്തയല്ലാതാവുന്നു, അധോലോകസംഘങ്ങൾ ശക്തി പ്രാപിക്കുന്നു, കളളപ്പണത്തിന്റെ കൊഴുപ്പ് മേലേത്തട്ടിൽ വ്യാപിക്കുന്നു, വ്യാപാരികളുടെയും യൂണിയനുകളുടെയും രാഷ്‌ട്രീയകക്ഷികളുടെയും സമരങ്ങളും ഹർത്താലുംകൊണ്ട് മനുഷ്യൻ പിന്നെയും വീർപ്പുമുട്ടുന്നു.
ജീവിതം അതിസങ്കീർണ്ണാവസ്ഥയിൽ എത്തി നില്‌ക്കുമ്പോഴും ജനക്ഷേമപ്രവർത്തനങ്ങൾക്ക് പ്രതിജ്ഞാബദ്ധരായ ഭരണാധികാരികളും രാഷ്‌ട്രീയപ്രസ്ഥാനങ്ങളും ഗ്രൂപ്പുകളി എന്ന ഗോലികളിയുമായി മുന്നേറുകയാണ്. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോചക്രവർത്തിയുടെ വീണ വായിച്ചുരസിച്ച കഥ ഇവിടെ അന്വർത്ഥമാകുന്നു.
രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ ചരിത്രപാരമ്പര്യങ്ങൾ വിസ്‌മരിച്ച് സ്വാർത്ഥതയുടെ പേരിൽ നേതാക്കൾ വാചകക്കസർത്ത് നടത്തി മിടുക്കരാവുന്നതിലൂടെ കുരങ്ങന്മാരാകുന്നത് ജനങ്ങളാണ്. നല്ല രാഷ്‌ട്രീയ സംസ്‌കാരം കുഴിച്ചുമൂടപ്പെടുകയാണ് ഇവിടെ. തിരുത്തേണ്ടവർപോലും നാശത്തിന് നാഥന്മാരായാൽ പിന്നെന്തു കഥ!
Generated from archived content: edit_may15.html
Click this button or press Ctrl+G to toggle between Malayalam and English