ശത്രുവിനെ കീഴ്‌പ്പെടുത്താനുളള വഴികളിലൊന്ന് ഇതാകുന്നു. അവന്റെ സർവ ആവശ്യസാധനലഭ്യതാമാർഗങ്ങളും അടയ്‌ക്കുക. വെളളവും വെളിച്ചവും വരെ കട്ട് ചെയ്യുക. നില്‌ക്കക്കളളിയില്ലാതെ വരുമ്പോൾ, ദുർബ്ബലനും അവശനുമായി തീരുമ്പോൾ അവൻ അടിയറവു പറയും. അല്ലെങ്കിൽ, ആ സമയം വളരെ അനായാസമായി ശത്രുവിനെ പരാജയപ്പെടുത്താം. വിദ്യാഭ്യാസമന്ത്രിയെ തുരത്താനുളള വഴിയും ഇതുതന്നെ. കഴിഞ്ഞ നാലരപതിറ്റാണ്ടുകൊണ്ട്, അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെ നിയമനത്തിനും, വിദ്യാർത്ഥി പ്രവേശനത്തിനും എയ്‌ഡഡ് സ്‌കൂൾ കോളേജ് മാനേജ്‌മെന്റുകൾ വാങ്ങിക്കൂട്ടിയ കോടികൾ മൂലധനമാക്കിയാണ് കേരളത്തിൽ മാഫിയകൾ വളർന്നുവന്നത്. ജാതി-മതസംഘടനകളും, അവരെ സ്‌പോൺസർ ചെയ്യുന്ന രാഷ്‌ട്രീയക്കാരും, മാധ്യമസ്‌ഥാപനങ്ങളും കൂടി ഈ കൊളളമുതൽ പങ്കുവച്ചിട്ടുണ്ട്. രേഖകളിൽപ്പെടാത്ത, ഒരു നയാപൈസയുടെ പോലും നികുതി അടയ്‌ക്കേണ്ടാത്ത ഈ കോഴപ്പണം ഉപയോഗിച്ചാണ് വിദ്യാഭ്യാസ മാഫിയക്കാർ സംസ്‌ഥാനത്തിന്റെ മുക്കിലും മൂലയിലും കണ്ണായ സ്‌ഥലങ്ങളൊക്കെ സ്വന്തംപേരിലും ബിനാമികളുടെ പേരിലും വാങ്ങിക്കൂട്ടിയത്. ചാരായം മുതൽ വാറ്റ് വരെയുളള അബ്‌കാരി ബിസിനസ്‌സിലും വ്യവസായത്തിലും ആശുപത്രി-സൂപ്പർ സ്‌പെഷ്യാലിറ്റി ഏർപ്പാടിലും തുടങ്ങി ഇപ്പോൾ തഴച്ചുവളരുന്ന സ്വാശ്രയകച്ചവടത്തിൽവരെ ഉപയോഗപ്പെട്ടിട്ടുളളത് ഈ കോഴപ്പണമാകുന്നു. ടി.വി.ചാനലുകളിലും പുതിയതായി ആരംഭിക്കുന്ന സ്വകാര്യ എഫ.്‌എം.റേഡിയോ ചാനലുകളിൽ വരെ ഈ കോഴപ്പണത്തിന്റെ നിക്ഷേപമുണ്ട്. ഇക്കാണുന്ന സർവ്വ മാഫിയ ഏർപ്പാടിന്റെയും മൂലധനമാണിത്. അതുകൊണ്ട് ഈ മാഫിയയെ തകർക്കാൻ ഇനി ചെയ്യെണ്ടത് ഇത്രമാത്രം! പണം വരുന്ന ഈ വഴി അടയ്‌ക്കുക. എയ്‌ഡഡ് സ്‌കൂൾ-കോളേജ് നിയമനം ഉടൻ പി.എസ്.സി.യെ ഏൽപ്പിക്കുക. ഒപ്പം സംസ്‌ഥാനത്തെ സർവ്വ്‌വ്വ സർക്കാർ ആശുപത്രികളും ശക്‌തിപ്പെടുത്തുക. ഒരുവർഷത്തിനകം മാഫിയയുടെ വെളളംകുടിപോലും മുട്ടും. ജീവനാഡി തളർന്നും അവർ ചക്രശ്വാസം വലിയ്‌ക്കും. അങ്ങങ്ങനെയൊരു ചരിത്രതീരുമാനം എടുക്കാനുളള ത്രാണി ഈ സർക്കാരിനുണ്ടോ?
Generated from archived content: essay4_oct11_2006.html Author: d_pradeepkumar
Click this button or press Ctrl+G to toggle between Malayalam and English