പൂത്തുവിരിഞ്ഞു മണൽക്കാടുകളിൽ
പുത്തൻ സൗഹൃദകുസുമങ്ങൾ
കത്തിയമർന്ന നെരിപ്പോടിൽ തീ
തുപ്പും കാർത്തസ്വരകാന്തി!
കറപുരളാത്ത സുഹൃദ്‌ബന്ധങ്ങൾ
കരളിനു കുളിരായ് മാറുമ്പോൾ
കവിതേ നീ പരമാർത്ഥപ്പൊരുളിൻ
കസവണിയിപ്പൂ മനതാരിൽ
നാടും നഗരവുമൊരുപോൽ ധർമ്മ-
ക്കൊടികളുയർത്തി നടന്നീടും
നാളുകളണയാൻ, സംസ്‌കാരത്തിൻ
കേളിയുണർത്തുക കവിതേ നീ.
കളവുരചെയ്യും നാവുകളരിയാൻ
കരുതിയിരിക്കുക നീ കവിതേ,
കാമപ്രേരിത നടനവിലാസം
കവിതേ വെട്ടിനിരത്തുക നീ.
Generated from archived content: poem4_mar.html Author: chandirur_divakaran