ഡോക്‌ടറെക്കാണാൻ കാത്തിരിക്കുകയായിരുന്നു അയാളും ഭാര്യയും. അവിടേയ്‌ക്ക് കയറി വന്ന ചെറുപ്പക്കാരി അയാളെക്കണ്ട് അടുത്തേക്ക് വന്നു. തന്റെ സഹപ്രവർത്തകയെ അയാൾ ഭാര്യയ്‌ക്ക് പരിചയപ്പെടുത്തി.
“ആർക്കാസാർ അസുഖം, സാറിനോ മിസിസിനോ?” അവൾ ചോദിച്ചു.
“സാറിന് ഷുഗറിന്റെ അസുഖമാ. രക്തം നോക്കിയപ്പോൾ വളരെ കൂടുതലാ. ചിലപ്പോൾ അഡ്‌മിറ്റ് ചെയ്യണ്ടിവരും. ഒരു ചിട്ടയും പാലിക്കില്ല. എന്തു ചെയ്യാൻ.” സഹപ്രവർത്തക അല്‌പം അകലെക്കിടന്ന കസേരയിൽ ഉപവിഷ്‌ടയായപ്പോൾ, എട്ടാം ക്ലാസ്സിൽ മൂന്നുപ്രാവശ്യം തോറ്റ തന്റെ മുറപ്പെണ്ണായ ഭാര്യയോട് അയാൾ ചോദിച്ചു.
“നിനക്കെന്താ ഭ്രാന്താണോ? എന്തിനാ രോഗവിവരം ഇങ്ങനെ വിളമ്പുന്നത്? എനിക്ക് അത് ഇഷ്‌ടമല്ല.”
“ചേട്ടന് അതൊക്കെപ്പറയാം; ചേട്ടനു വല്ലതുംപറ്റിയാൽ എനിക്ക ആളില്ലാതാവുന്നത്. ആഫീസിൽ വച്ച് ചേട്ടൻ, ഇവളുമായി പഞ്ചാരയടിക്കുമ്പോൾ അസുഖമുള്ള ആളാണെന്ന് അവളും കൂടി അറിയാൻ വേണ്ടിപ്പറഞ്ഞതാ. ഈ രോഗം പഞ്ചാരയടിക്കുന്നവർക്കാ പിടിക്കാറുള്ളതെന്ന് സ്‌കൂളിൽ വച്ചേ ഞാൻ കേട്ടിട്ടുണ്ട്. അയാൾ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു.
Generated from archived content: story1_oct8_10.html Author: balachandran_thaikkadu