ബാല്യത്തിന്റെ കാർമേഘങ്ങൾ
പിന്തുടർന്നെത്തി
ഓർമ്മകളായി പെയ്‌തിറങ്ങുമ്പോൾ
അവശേഷിക്കുന്ന മുറിവുകളിൽനിന്ന്
നിലയ്‌ക്കാത്ത രക്തപ്രവാഹം!
ഉറക്കമില്ലാത്ത രാത്രികളിൽ
മുറിയിലെ ജനൽപ്പാളി കാറ്റിലുലയുമ്പോൾ
ആരോ യാത്ര പോയിരിക്കുകയാണെന്നും
ആരൊക്കെയോ വരാനുണ്ടെന്നും
സമാധാനിക്കുന്ന
ബാല്യമായിരുന്നു എന്റേത്!
നഷ്‌ടപ്പെട്ടതെന്തോ തേടി
ഇരുളിലലയുമ്പോൾ
കാലുകൾ തളർന്നില്ലല്ലോ…!
നിറമില്ലാത്ത സ്‌മരണകൾ
ചിരഞ്ഞ്‌ജീവിയായി വാഴുമ്പോൾ
എനിക്കായി പൊഴിയുന്ന
അമൃതവർഷത്തിനു കാതോർക്കാൻ
വരുംകാലത്തിന്റെ വാതായനങ്ങളിൽ
മിഴിനട്ടു കാത്തിരിക്കാൻ എനിക്കു വയ്യ!
Generated from archived content: poem14_sep2.html Author: asha_krishnan