വില പറഞ്ഞുറപ്പിച്ചിട്ടും,
കൈമോശം വന്നു പോകുന്ന
കച്ചവടങ്ങൾ
വ്യവസ്ഥാപിതമല്ലാത്ത
നിലവാര സൂചികകൾ
അങ്ങാടിയിൽ ഇന്നു കാണുന്നതൊന്നും
നാളെ കാണണമെന്നില്ല
ക്രയവിക്രയങ്ങൾക്കിടയിൽ
ചിലതു തേഞ്ഞുമാഞ്ഞു പോകും
ഒരു തെളിവുപോലും
അവശേഷിപ്പിക്കാതെ
ഇന്നലത്തെ ചന്ത ഇന്നു
കളിസ്ഥലമാകുന്നു
ഉപ്പു വീണിടത്ത് ഉറവച്ചാലുകൾ മാത്രം
ചരിത്രത്തിനു മുന്നിലേക്ക്
ഗുഹകളും കിടങ്ങുകളും
വാപിളർന്നു നില്‌ക്കും
കശാപ്പുകടകൾ, തണ്ണീർ പന്തലുകൾ,
തട്ടുകടകൾ, കൈത്തറിശാലകൾ
ഇവയ്‌ക്കൊന്നിനും അടയാള
സൂചികകളാകാൻ കഴിയില്ല
വഴിവാണിഭങ്ങൾ, കടവുകൾ,
ഊടുവഴികൾ
ഒക്കെയും വിസ്‌മൃതങ്ങളാകും
ചരിത്രപേടകം ശ്‌മശാനത്തിൽ
മറവുചെയ്യപ്പെടും മുമ്പേ
ഒരു അടയാളമെങ്കിലും,
രക്തം കിനിയുന്ന ചുവരെഴുത്തായി
ആലേഖനം ചെയ്യപ്പെട്ടിരുന്നെങ്കിൽ!
Generated from archived content: sept_poem1.html Author: antony_muniyara