അച്‌ഛന്റെ കൈയിലിരുന്ന് നാണയത്തുട്ടുകൾ പാട്ടുപാടിയപ്പോൾ കുഞ്ഞ് മിഠായിയുടെ മധുരം സ്വപ്‌നം കണ്ടു. പാടുന്ന നാണയങ്ങൾ വാങ്ങി കടക്കാരൻ മെലിഞ്ഞുവെളുത്തു സുന്ദരിയായ ഒരു സിഗററ്റുനൽകി. കുട്ടി നിരാശപ്പെട്ടു. കടക്കാരൻ നാണയങ്ങൾ പെട്ടിയിലിട്ടു. അപ്പോളവ കരഞ്ഞു. അച്‌ഛൻ പുകയൂതി. വിഷപ്പുകയിൽ കുഞ്ഞിന് ശ്വാസം മുട്ടി. കുഞ്ഞ് കരഞ്ഞില്ല. വിമ്മിട്ടപ്പെട്ടു. അച്‌ഛന്റെ പോക്കറ്റിൽ ഇനിയും നാണയത്തുട്ടുകളുണ്ടെന്ന് ആ കുരുന്നിന് ഉറപ്പായിരുന്നു. എന്തുകൊണ്ടോ മിഠായി വാങ്ങിത്തരുവാൻ കുഞ്ഞ് പറഞ്ഞില്ല.
അച്‌ഛനും കുഞ്ഞും വീട്ടിലേക്ക് നടക്കുമ്പോൾ എന്നും എപ്പോഴും കലപില കൂട്ടുന്ന തന്റെ കുഞ്ഞ് നിശബ്‌ദയായി നടക്കുന്നതെന്തുകൊണ്ടെന്നയാൾ അത്ഭുതപ്പെട്ടില്ല. കാരണം അയാൾ സിഗരറ്റ് വലിക്കുകയായിരുന്നല്ലോ, ചാരനിറമുളള പുകയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നല്ലോ. അച്‌ഛനൊന്ന് ചുമച്ചപ്പോൾ കുഞ്ഞ് സന്ദേഹത്തോടെ അച്‌ഛനെ നോക്കി. വിഷപ്പുകയെപ്പറ്റി അവൾക്കറിയാവുന്ന കഥകളോർത്ത് ഞെട്ടിവിറച്ചു. തീരാറായ സിഗററ്റ് ഉപേക്ഷിക്കപ്പെട്ടു. കറുത്തറോഡിൽ അടങ്ങാത്ത അഗ്നിശകലത്തിന്റെ ചുവപ്പ് പ്രദർശിപ്പിച്ചുകൊണ്ട് ആ വസ്‌തു കിടന്നു. അതിലെവിടെയോ തന്റെയച്ഛന്റെ ചിതയെരിയുന്നുണ്ടെന്നു തോന്നിയ കുഞ്ഞ് വാവിട്ടുകരഞ്ഞു.
Generated from archived content: story1_dec.html Author: a_harisanksrankartha
Click this button or press Ctrl+G to toggle between Malayalam and English