ദിവസങ്ങൾ പലതായി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗങ്ങളും തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങിയിട്ട്. കക്ഷി ഭേദമന്യേ ആലോചന ഒറ്റയ്ക്കും കൂട്ടായും നീണ്ടു. മീനച്ചൂടിൽ ചുട്ടു പഴുത്ത അന്തരീക്ഷത്തിൽ ആലോചനയുടെ ചൂട് കൂടിയായപ്പോൾ പലതവണ പഞ്ചായത്ത് കമ്മറ്റി സംഘർഷ ഭരിതമായി.വാഗ്വാദങ്ങൾ നീണ്ടു പോയെങ്കിലും ഇനിയുമൊരു തീരുമാനമായില്ല. പഞ്ചായത്തു വക പൊതു ശ്മശാനത്തിന്റെ ഉൽഘാടനം എങ്ങനെ നടത്തണമെന്ന തർക്കം പിന്നെയും നീണ്ടു…
ആരെക്കൊണ്ട് നടത്തിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായില്ല. എം.എൽ.എ.തന്നെ ഏറ്റവും യോഗ്യൻ. ചായക്കടയാണെങ്കിൽ ചായ കുടിച്ച് ഉൽഘാടനം നടത്താം. സ്വർണ്ണക്കടയാണെങ്കിൽ സ്വർണ്ണം വാങ്ങിച്ച് ഉൽഘാടനം നടത്താം. ബാർബർ ഷാപ്പാണെങ്കിൽ മുടി വെട്ടിച്ച് സമാരംഭം കുറിക്കാം.ഇനി ബാർ ഉൽഘാടനമാണെങ്കിൽ തന്നെ ഇത്രയും പ്രശ്നമില്ല.ഒരു പെഗ്ഗ് കുടിച്ച് കൊണ്ട് പ്രജകൾക്ക് തുറന്നു കൊടുക്കാം.അങ്ങനെ നോക്കുകയാണെങ്കിൽ എം.എൽ.എ.മരിച്ചിട്ട് അദ്ദേഹത്തെ സംസ്കരിച്ച് ഉൽഘാടനം നടത്തുകയാണ് ശരിയായ നടപടി.പക്ഷേ അതിനു വേണ്ടി മരിക്കാൻ എം.എൽ.എയോട് പറയാൻ പറ്റുമോ?
അല്ലെങ്കിൽ എം.എൽ.എ.മരിക്കുന്നതും നോക്കി കാത്തിരിക്കണം.’’തൽക്കാലം വല്ല റിബൺ മുറിച്ച് ജനങ്ങൾക്ക് അല്ല ശവങ്ങൾക്ക് തുറന്നു കൊടുക്കാം’’ മുതിർന്ന ഒരംഗം അഭിപ്രായപ്പെട്ടു.’’അതു ശരിയാകില്ല’’ പ്രതിപക്ഷ നേതാവ് ഇടപെട്ടു.
’’എന്നാൽ താൻ ചത്തിട്ട് ഉൽഘാടനം നടത്താം’’ സഹി കെട്ട ഒരു ഭരണപക്ഷ അംഗം വിളിച്ചു പറഞ്ഞു. പിന്നെ വാക്കേറ്റമായി,കയ്യേറ്റമായി,കൂട്ടത്തല്ലായി.പഞ്ചായത്ത് കമ്മറ്റി ആശുപത്രിയിലേക്ക് മാറി. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.തലയ്ക്ക് അടിയേറ്റ ഒരു മെമ്പർ പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു.പഞ്ചായത്ത് ശ്മശാനത്തിന്റെ ഉൽഘാടനം എങ്ങനെ നടത്തണമെന്നതിനെപ്പറ്റി. പിന്നെ ആർക്കും തർക്കമുണ്ടായില്ല.
Click this button or press Ctrl+G to toggle between Malayalam and English