ഒരുച്ചയ്ക്കാണ്
നാട്ടാരുടെമേൽ
പൊള്ളലിന്റെ
മണ്ണിരപ്പാടാഴ്ത്തി
കൊണ്ട്
പകൽ വെയിൽ
ഉച്ചച്ചൂടായത്
കാലവർഷക്കാറ്റ്
വേനൽ പോലെ
തിളച്ചത്.
ഉരുവം പൊട്ടിയ
തടിച്ച
നാൽക്കാലി പുഴ
കലങ്ങി, കലങ്ങി
വക്കിൽ
അലക്കി കൊണ്ടിരുന്ന
പെണ്ണുങ്ങടെ
മടി കുത്തിൽ
വാൽ ചുരുട്ടിയൊളിച്ചു.
വയറിലിരുന്ന്
പുഴകൾ
ഉച്ചവെയിലേ…
കള്ള വെയിലേയെന്ന്
കെറുവിച്ചു.
ഉണങ്ങാൻ
വെമ്പാത്ത
മണമില്ലാ തീട്ടത്തിന്റെ
ഒരു പകുതിയകത്തി കൊണ്ട്
ഇറച്ചി തിന്നു മടുത്ത
തെരുവുപട്ടികൾ
ദഹിച്ച ധാന്യത്തിന്റെ
കൊഴുപ്പു തിരഞ്ഞു.
കോരികളയാൻ
പകൽ മടിച്ച
അന്തിമഞ്ഞിൽ
പുൽവേട്ടയ്ക്കിറങ്ങിയതാണ്
ആട്ടിടയൻമാർ
തണുപ്പടിച്ച സമയം
വെള്ളത്തിന്റോസു തിരിച്ച്
വിതവിതച്ചതാണ്
തുണിയുടുക്കാത്ത
ആൺ കർഷകർ
ഭൂപടത്തിന്റെ മരുഭൂമി പലകയിൽ
നൃത്തംചവിട്ടി നിന്നു.
പെൺ കർഷകർ
ഇല കരിഞ്ഞ
ഉച്ച ചൂടിൽ
തീ കറുപ്പടിച്ച്
ഇടയൻമാർ
വീണു.
കരിമ്പുലികണ്ണിൽ
തന്റെ ഇടയൻ
തന്ത ചത്തതു കാണാതെ
പൊള്ളലേറ്റ,
പിള്ള സഞ്ചി വീർത്ത
പെണ്ണാടുകൾ ചിതറി
കാൽ വേരാഴ്ത്തി
ചുടുമണ്ണിൽ
കർഷകർ
ആൺ മരവും
മണൽതിട്ടിൽ
പെൺപുറ്റുമായി.
ഇനിയുമറിയാത്ത
സംഗതിയൊളിപ്പിച്ചു കൊണ്ട്
നാട്ടിലെ കയ്പ്പുമരത്തണൽ
ഒരോന്നായും വറ്റി.